മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതിക്ക് നേരിട്ട ദുരനുഭവത്തെ തുടർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അറിയിച്ചു. മൂന്നാറിൽ നടക്കുന്ന ഗുണ്ടായിസത്തെ മന്ത്രിയും കടുത്ത ഭാഷയിൽ വിമർശിച്ചു. മോട്ടോർ വാഹനവകുപ്പ് ഇതിനോട് സഹിഷ്ണുത കാണിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവതിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നും, അവരെ പിന്തുണച്ച പോലീസുകാരെതിരെയും നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അനധികൃതമായും സമയം തെറ്റിച്ചും ഓടിക്കുന്ന വാഹനങ്ങൾക്കും ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് ഗണേഷ്‌കുമാർ മുന്നറിയിപ്പ് നൽകി.
മുംബൈയിലെ അസിസ്റ്റന്റ് പ്രൊഫസർ ജാൻവി എന്ന യുവതിയാണ് മൂന്നാർ സന്ദർശനത്തിനിടയിൽ നേരിട്ട ദുരനുഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഒക്ടോബർ 31-ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് ജാൻവി തന്റെ അനുഭവം പറഞ്ഞത്.
ജാൻവിയും സുഹൃത്തുക്കളും ഓൺലൈൻ ടാക്‌സി സേവനം ഉപയോഗിച്ച് കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷം മൂന്നാറിലെത്തിയപ്പോൾ, പ്രാദേശിക ടാക്‌സി യൂണിയൻ സംഘം ഇവരെ തടഞ്ഞു. ഓൺലൈൻ ടാക്‌സികൾക്ക് മൂന്നാറിൽ പ്രവേശനമില്ലെന്ന് പറഞ്ഞ് സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവർ പൊലീസിന്റെ സഹായം തേടിയെങ്കിലും, സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരും യൂണിയൻ നിലപാട് തന്നെയാണ് സ്വീകരിച്ചത്. സുരക്ഷിതത്വ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് യുവതി കേരളയാത്ര അവസാനിപ്പിച്ച് മുംബൈയിലേക്ക് മടങ്ങുകയായിരുന്നുവെന്ന് വീഡിയോയിൽ ജാൻവി പറഞ്ഞു.

