മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് വിവിധ യൂണിറ്റുകളിൽ മിന്നൽ പരിശോധന. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നവരേയും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചവരേയും കൈയ്യോടെ പിടികൂടി. 97 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കൂടാതെ 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.
ഈ മാസം മദ്യപിച്ച് ജോലിക്കെത്തിയതിനെ തുടർന്ന് 100 ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ നടപടി സ്വീകരിച്ചിരുന്നു. അതൊന്നും വകവെയ്ക്കാതെ വീണ്ടും മദ്യാപാനം. മനുഷ്യരുടെ ജീവൻ കൈയ്യിൽവെച്ചാണ് ഈ മദ്യപാന കലാപരിപാടി തുടരുന്നതെന്ന് ഓർക്കണം.
അന്ന് 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ നിന്നും നീക്കിയിരുന്നു. ഇതൊന്നും ഏമാന്മാരെ തെല്ലും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. ഏറ്റവും ശ്രദ്ധയോടും കാര്യക്ഷമതയോടും കൈകാര്യം ചെയ്യേണ്ട തൊഴിൽ മേഖലയാണ് ഗതാഗത മേഖല. ഗതാഗത മേഖലയിലെ തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന തെറ്റുകുറ്റങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നുവെന്നതുകൊണ്ടാണ് പ്രത്യേക പരിശോധനയ്ക്ക് ഉത്തരവ് നൽകിയത്. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ പൂർണ്ണമായും കെഎസ്ആർടിസിയിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്. ആയതിനുള്ള പരിശ്രമങ്ങളും പരിശോധനകളും നടപടികളും തുടരുമെന്നും കെഎസ്ആർടിസി അറിയിച്ചു.
കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് ഉൾപ്പെടെ എല്ലാ യൂണിറ്റുകളിലും റീജിയണൽ വർക് ഷോപ്പുകളിലുമാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം ബ്രെത്ത് അനലൈസർ പരിശോധന നടത്തിയത്.
ഒരു ഇൻസ്പെക്ടർ, രണ്ട് വെഹിക്കിൾ സൂപ്പർവൈസർമാർ,ഒരു സ്റ്റേഷൻ മാസ്റ്റർ, ഒരു സർജന്റ്, ഒൻപത് സ്ഥിരം മെക്കാനിക്കുമാർ, ഒരു ഗ്ലാസ് കട്ടർ, ഒരു കുറിയർ – ലോജിസ്റ്റിക്സ് ബദലി, 33 സ്ഥിരം കണ്ടക്ടർമാർ, 13 ബദലി കണ്ടക്ടർ, ഒരു സ്വിഫ്റ്റ് കണ്ടക്ടർ, 49 സ്ഥിരം ഡ്രൈവർമാർ, 16 ബദലി ഡ്രൈവർമാർ, 8 സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർമാർ എന്നിവർ മദ്യപിച്ചതായി കണ്ടെത്തി.
2024 ഏപ്രിൽ ഒന്ന് മുതൽ 15 വരെ കെ.എസ്.ആര്‍.ടി.സി വിജിലന്റ്സ് സ്‌പെഷ്യല്‍ സർപ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി.