മംഗളൂരുവിന് അടുത്ത് ബൻത്‌വാളിൽ യുവാവിനെ വെട്ടിക്കൊന്നു. കൊലത്തമജലു സ്വദേശി അബ്ദുൾ റഹീം (42) ആണ് മരിച്ചത്. പ്രാദേശിക പള്ളിയുടെ സെക്രട്ടറിയും പിക്കപ്പ് ഡ്രൈവറും ആയിരുന്നു കൊല്ലപ്പെട്ട അബ്ദുൾ റഹീം. ഒരു മാസത്തിനിടയിൽ മൂന്നാമത്തെ കൊലപാതകമാണ് മംഗളൂരുവിൽ നടക്കുന്നത്. ഗുണ്ടയും മുൻ ബജ്രംഗ് ദൾ നേതാവുമായിരുന്ന സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഈ കൊലപാതകം ഉണ്ടായിരിക്കുന്നത്. ബൻത്വാളിലെ ഇറ കോടി എന്ന സ്ഥലത്ത് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. സൗത്ത് കാനറ സുന്നി ഫെഡറേഷനിൽ സജീവാംഗമായിരുന്നു അബ്ദുൾ റഹീം. പിക്കപ്പ് ഡ്രൈവർ ആയിരുന്ന റഹീമിനോട് ലോഡുമായി എത്താൻ ഒരു സംഘം ആളുകൾ പറയുകയായിരുന്നു. ഇവിടെ എത്തിയ റഹീമിനെയും കൂടെ ഉണ്ടായിരുന്ന കലന്തർ ഷാഫിയെയും ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. വാളുകൾ കൊണ്ട് വെട്ടി ദേഹം മുഴുവൻ വെട്ടേറ്റ അവസ്ഥയിലായിരുന്നു മൃതദേഹം. റഹീമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ഷാഫിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.