ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി അതിഷി മര്‍ലേനയെ തിരഞ്ഞെടുത്തു. ഞായറാഴ്ച നടന്ന നിയമസഭാ കക്ഷി അംഗങ്ങളുടെ യോഗത്തിലാണ് പ്രതിപക്ഷ നേതാവിനെ തീരഞ്ഞെടുത്തത്. കൽക്കാജി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി, അരവിന്ദ് കെജ്രിവാൾ രാജിവച്ചതിനു പിന്നാലെ 2024 സെപ്റ്റംബർ മുതൽ 2025 ഫെബ്രുവരി വരെ ഡൽഹി മുഖ്യമന്ത്രി ആയിരുന്നു.നിയമസഭാ കക്ഷി യോഗത്തിൽ, അതിഷിയെ പ്രതിപക്ഷ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തുവെന്ന്, ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ റായ് അറിയിച്ചു. “വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, മുഖ്യമന്ത്രി എന്ന നിലയിൽ ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി അവർ അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയിൽ എഎപി അതിന്റെ പങ്ക് നിറവേറ്റും,” ഗോപാൽ റായ് എഎൻഐയോട് പറഞ്ഞു.പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിനു പിന്നാലെ, ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനും പാർട്ടി എംഎൽഎമാർക്കും അതിഷി നന്ദി അറിയിച്ചു. സംസ്ഥാനത്തെ വനിതാ വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ ആം ആദ്മി പാർട്ടി നിറവേറ്റുമെന്ന് അതിഷി ഉറപ്പുനൽകി. ഡൽഹി നിയമസഭ പ്രതിപക്ഷ നേതാവാകുന്ന ആദ്യ വനിതകൂടിയാണ് അതിഷി മർലേന.അരവിന്ദ് കെജ്‌രിവാളും അതിഷിയും ഉൾപ്പെടെ 22 പാർട്ടി എംഎൽഎമാരുടെ സാനിധ്യത്തിലാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്. പ്രതിപക്ഷ നേതാവിനെ അരവിന്ദ് കെജ്‌രിവാൾ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു. “നിയമസഭയിൽ എഎപി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് അതിഷി ജിയെ അഭിനന്ദിക്കുന്നു. ഡൽഹിയിലെ ജനങ്ങളുടെ താൽപ്പര്യം മനസിലാക്കി എഎപി ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കും,” കെജ്രിവാൾ കുറിച്ചു.