മലപ്പുറം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ഡോ.അബ്ദുള്‍ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ.
ഇന്ന് പാലക്കാട് നടത്തിയ റോഡുഷോയില്‍ പ്രധാനമന്ത്രിയുടെ വാഹനത്തില്‍ ഡോ.അബ്ദുള്‍ സലാമിനെ കയറ്റിയിരുന്നില്ല.
മതന്യൂനപക്ഷത്തില്‍ പെട്ട ആളെ മാറ്റി നിർത്തി എന്ന സന്ദേശം നല്‍കിയെന്നും അബ്ദുള്‍ സലാം അപമാനിതനായി തിരികെ പോയെന്നും ബാലൻ ആരോപിച്ചു.
മതന്യൂനപക്ഷങ്ങള്‍ ബിജെപിയിലേക്ക് പോയാല്‍ നാണം കെടുമെന്നും ഇത് ഗവർണർ കൂടി മനസിലാക്കണമെന്നും എ.കെ.ബാലൻ പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി ബിജെപി രംഗത്തെത്തി.
നാലില്‍ കൂടുതല്‍ പേരെ വാഹനത്തില്‍ കയറ്റാൻ എസ്പിജിയുടെ അനുമതി ഉണ്ടായിരുന്നില്ല.
പാലക്കാട്, പൊന്നാനി സ്ഥാനാർഥികളും സംസ്ഥാന അധ്യക്ഷനുമാണ് മോദിയുടെ വാഹനത്തില്‍ കയറിയത്.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അബ്ദുള്‍ സലാം ഉണ്ടായിരുന്നു.
മോദിക്കൊപ്പം റോഡ് ഷോയില്‍ അനുഗമിക്കാൻ നേരത്തെ പേര് വിവരങ്ങള്‍ നല്‍കിയിരുന്നതാണെന്നും എന്നാല്‍ വാഹനത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതിനാലാണ് കയറാൻ കഴിയാതിരുന്നതെന്നും അബ്ദുള്‍ സലാം പറഞ്ഞു. തനിക്ക് ഇതില്‍ പരാതി ഇല്ലെന്നും അബ്ദുള്‍ സലാം കൂട്ടിച്ചേര്‍ത്തു.