പാക്കിസ്ഥാനില്‍ നിന്നു ബലൂചിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി ബലൂച് നേതാവ് മിർ യാർ ബലൂച്.പതിറ്റാണ്ടുകള്‍ നീണ്ട സംഘർഷവും മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലും പ്രക്ഷോഭകരെ ദുരൂഹമായി കാണാതാകുന്നതും ഉയർത്തിക്കാട്ടിയാണ് ബലൂചിസ്ഥാൻ വിമോചന സേനാ (ബിഎല്‍എ) നേതാവിന്‍റെ പ്രഖ്യാപനം.പുതിയ രാജ്യത്തിന് പിന്തുണ നല്‍കാൻ അദ്ദേഹം ഇന്ത്യയുള്‍പ്പെടെ ലോകരാജ്യങ്ങളോട് അഭ്യർഥിച്ചു. ഓപ്പറേഷൻ സിന്ദൂർ നല്‍കിയ തിരിച്ചടിയും ആഭ്യന്തര പ്രശ്നങ്ങളും സാമ്ബത്തിക പ്രതിസന്ധിയും പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കുന്നതിനിടെയാണു ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനം.
ബലൂച് ജനത അവരുടെ ദേശീയ വിധി പ്രഖ്യാപിച്ചെന്നും ലോകത്തിന് ഇനി അധികകാലം മൗനമായിരിക്കാൻ സാധിക്കില്ലെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ മിർ യാർ ബലൂച് പറഞ്ഞു. തങ്ങളെ പാക്കിസ്ഥാനികളെന്നു വിളിക്കരുതെന്ന് അദ്ദേഹം ഇന്ത്യൻ പൗരന്മാരും യുട്യൂബർമാരുമുള്‍പ്പെടുന്ന സമൂഹത്തോട് അഭ്യർഥിച്ചു. ഞങ്ങള്‍ പാക്കിസ്ഥാനികളല്ല. ബലൂചിസ്ഥാനികളാണ്. പാക്കിസ്ഥാന്‍റെ സ്വന്തം ജനതയെന്നാല്‍ പഞ്ചാബികളാണ്. അവരൊരിക്കലും ആകാശത്തു നിന്നുള്ള ബോംബാക്രമണമോ ബലപ്രയോഗത്തിലൂടെയുള്ള അപ്രത്യക്ഷമാകലോ വംശഹത്യയോ നേരിട്ടിട്ടില്ല. പാക് അധീന ജമ്മു കശ്മീരിനെ സംബന്ധിച്ച ഇന്ത്യൻ നിലപാടിനു പിന്തുണ നല്‍കുന്നതായും മിർ യാർ അറിയിച്ചു.
പാക്കിസ്ഥാനിലെ ഏറ്റവും ധാതുസമ്ബന്നമായ മേഖലയാണ് ഇറാൻ അതിർത്തിയോടു ചേർന്ന ബലൂചിസ്ഥാൻ. എന്നാല്‍, വികസനത്തില്‍ മറ്റു മേഖലകളെക്കാള്‍ ഏറെ പിന്നാക്കമാണ്. തങ്ങളുടെ സമ്ബത്ത് ഇതര പ്രവിശ്യകള്‍ കൊള്ളയടിക്കുന്നുവെന്നാണ് ബലൂചികളുടെ ആരോപണം. ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി ഇന്ത്യ വ്യോമാക്രമണം നടത്തുമ്ബോള്‍ ബിഎല്‍എ പാക് സേനയ്ക്കെതിരേ അമ്ബതോളം ആക്രമണങ്ങള്‍ നടത്തിയിരുന്നു.