ബംഗളുരുവിലെ ദമ്പതികൾ പണം ചിലവഴിക്കാൻ മാർഗ്ഗമില്ലാതെ ആശയക്കുഴപ്പത്തിലാണ്. തനിക്കും ഭാര്യക്കും കൂടി ഓരോ മാസവും 7 ലക്ഷം രൂപ വരുമാനമുണ്ടെന്ന് ഗ്രേപ് വൈൻ ആപ്പിലൂടെ ഒരാൾ വ്യക്തമാക്കി. ഇന്ത്യയിലെ പ്രൊഫഷണലുകളുടെ ശമ്പളം ജോലിസ്ഥലം, സാമ്പത്തികം തുടങ്ങിയവ ചർച്ച ചെയ്യാനുള്ള ഇടമാണ് ഗ്രേപ് വൈൻ ആപ്പ്.
ദമ്പതികളെ പറ്റിയുള്ള ഈ വിവരം ഗ്രേപ് വൈനിൻ്റെ സിഇഒ സൌമിൽ ത്രിപാഠി എക്സിൽ പങ്കുവെച്ചു. അത് വളരെ വേഗം വൈറലായി. അദ്ദേഹം ഇങ്ങനെ എഴുതി,”മുമ്പ് ഇന്ത്യയിൽ ബിസിനസുകാർക്കായിരുന്നു ചിലവഴിക്കാൻ മാർഗ്ഗമില്ലാതെ അധികം പണം അക്കൌണ്ടിൽ കെട്ടി കിടന്നിരുന്നത്. പക്ഷെ ഇന്ന് കേവലം 30 വയസ്സുള്ള ചെറുപ്പക്കാർ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു.”
ബംഗളുരുവിലെ ദമ്പതികളുടെ കൂടുതൽ വിവരങ്ങൾ പറയാം. ഭാര്യയും ഭർത്താവും ബംഗളുരുവിലെ സോഫ്റ്റ് വെയർ എഞ്ചിനീയർമാരാണ്.രണ്ടു പേർക്കും കൂടി 7 ലക്ഷം രൂപ മാസവരുമാനം ഉണ്ട്. ബോണസ് അടക്കമാണിത്. എല്ലാ മാസവും 2 ലക്ഷം വീതം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നു. മാസച്ചിലവ് ഏകദേശം ഒന്നര ലക്ഷം രൂപ. ഇവർക്ക് കുട്ടികളില്ല. ബംഗളുരുവിലെ പോഷ് ഏരിയയിൽ തന്നെയാണ് താമസം. സ്വന്തമായി കാറുണ്ട്. ഏതു കാര്യത്തിനും ചിലവഴിക്കുന്നതിനു മുമ്പ് ആലോചിക്കാറൊന്നുമില്ല. മാസാവസാനം 3 ലക്ഷം രൂപ അക്കൊണ്ടിൽ ശേഷിക്കും. അതെങ്ങനെ ഉപയോഗിക്കണമെന്ന് ഒരു രൂപവുമില്ല. അവർക്ക് രണ്ടു പേർക്കും ഫാൻസി ഇഷ്ടങ്ങളൊന്നുമില്ല. കൂടുതൽ ചിലവഴിക്കാൻ മറ്റു മാർഗ്ഗവുമില്ല. ഇത്രയും കാര്യങ്ങളാണ് ഗ്രേപ് വൈൻ ആപ്പിൽ ഭർത്താവ് പങ്കുവെച്ചത്.
ഭർത്താവിൻ്റെ വിചിത്രമായ ആശങ്കകളോട് പലരും പല തരത്തിൽ പ്രതികരിച്ചു. യാത്ര പോകാം, വീട് വാങ്ങാം, ബിസിനസിൽ നിക്ഷേപിക്കാം, അനാഥാലയത്തിന് സംഭാവന ചെയ്യാം തുടങ്ങി പല നിർദ്ദേശങ്ങളും ലഭിച്ചു. ചിലർ ‘ഞങ്ങൾക്ക് തരൂ’ എന്ന്പറയാനും മറന്നില്ല.