ആശാവർക്കർമാർക്ക് പിന്തുണയുമായി ബിജെപി,ഈമാസം 27നും 28നും സെക്രട്ടറിയേറ്റ് നടയിൽ രാപ്പകൽ സമരം സംഘടിപ്പിക്കും. ആശവർക്കർമാരുടെ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.സമരത്തെ അട്ടിമറിക്കാൻ സിപിഎം നീക്കം നടത്തുകയാണ്. എല്ലാം കേന്ദ്രത്തിന്‍റെ തലയിലിടാനുള്ള സംസ്ഥാനത്തിന്‍റെ ശ്രമം പാളി. പാർലമെൻ്റിൽ ആരോഗ്യമന്ത്രി ജെപി നദ്ദ എല്ലാം വ്യക്തമാക്കിയതോടെ കേരളത്തിന് കുടിശ്ശിക ഒന്നും ഇല്ലെന്ന സത്യം ബോധ്യമായി.കേരളം കേന്ദ്രഫണ്ടിന്‍റെ ഒരു കണക്കും കൊടുക്കുന്നില്ലെന്ന് എല്ലാവർക്കും മനസിലായെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ദില്ലിയിലെ കൂടിക്കാഴ്ച്ചയിൽ കേരളത്തിൽ കേന്ദ്രത്തിനെതിരെ പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രി പറഞ്ഞില്ല.കേരളത്തിൽ അവർ നടത്തുന്ന പ്രചാരണം പച്ച നുണയാണെന്നതിൻ്റെ തെളിവാണിത്.കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെങ്കിൽ അത് കേന്ദ്ര ധനമന്ത്രിയോട് പറയണമായിരുന്നു.ഇടതു സർക്കാരിൻ്റെ കേന്ദ്ര വിരുദ്ധ പ്രചരണത്തിന്‍റെ പൊള്ളത്തരം തുറന്നു കാണിക്കുന്ന ക്യാമ്പയിൻ ബിജെപി നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.ആശാവർക്കർമാർക്ക് പിന്തുണയുമായി 27,28 തിയ്യതികളിൽ സെക്രട്ടറിയേറ്റ് നടയിൽ സ്ത്രീകളുടെ രാപ്പകൽ സമരം സംഘടിപ്പിക്കും.ആയിരക്കണക്കിന് സ്ത്രീകൾ സമരത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.