വീണ്ടും കറുത്ത പുക ഉയർന്നു. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ ആർക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല.മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3 ന് സിസ്റ്റേയൻ ചാപ്പലിനു മുകളില്‍ ഘടിപ്പിച്ച പുകക്കുഴലില്‍ നിന്ന് ഉയർന്നത്.
89 വോട്ട് അഥവാ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത പിന്‍ഗാമിയാകും. ഒരു റൗണ്ട് വോട്ടെടുപ്പ് പൂർത്തിയാകുമ്ബോള്‍ സമവായം ആയില്ലെങ്കില്‍ ആ ബാലറ്റുകള്‍ കത്തിക്കും.ഇതോടെയാണ് സിസ്റ്റേയൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക പുറത്തുവരുന്നത്. ബാലറ്റുകള്‍ക്കൊപ്പം പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്താസിൻ, സള്‍ഫർ എന്നിവ കൂടി കത്തിക്കുമ്ബോഴാണ് കറുത്ത പുക വരുന്നത്.
വോട്ടെടുപ്പിനൊടുവില്‍ ഒരു കർദിനാളിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ സിസ്റ്റേയൻ ചാപ്പലിലെ ചിമ്മിനിയില്‍ക്കൂടി വെളുത്ത പുക വരും. അവസാനവോട്ടെടുപ്പിലെ ബാലറ്റുകള്‍ കത്തിക്കുന്നതിനൊപ്പം പൊട്ടാസ്യം ക്ലോറേറ്റ് ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നീ രാസവസ്തുക്കള്‍ കൂടി ചേർക്കുമ്ബോഴാണ് വെളുത്ത പുക വരുന്നത്. ഇതിനുശേഷം പുതിയ മാർപാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
വോട്ടവകാശമുള്ള 133 കർദിനാള്‍മാരാണു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.യൂറോപ്പില്‍ നിന്നും ഇറ്റലിയില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ കര്‍ദിനാളുമാരുള്ളത്.കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന വോട്ടവകാശമുള്ള കര്‍ദിനാളുമാര്‍.