മാവേലിക്കര നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള പച്ചക്കറിക്കട കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. തോട്ടപ്പള്ളി ഒറ്റപ്പന പുത്തൻപുര വീട്ടിൽ ഷഫീക്കിനെയാണ് മാവേലിക്കര പൊലീസും ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും ചേർന്ന് തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്.കഴിഞ്ഞ ഓഗസ്റ്റ് 31-ന് അർധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള പച്ചക്കറിക്കടയുടെ പൂട്ട് തകർ അകത്തുകടന്ന പ്രതി, ഗല്ലി സൂക്ഷിച്ചിരുന്ന 25,000 രൂപയോളമാണ് കവർന്നത്.മോഷണത്തിന് ശേഷം കോഴിക്കോട്ടേക്ക് കടന്ന പ്രതി, തുടർന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ചെന്നൈ, വേളാങ്കണ്ണി, നാഗർകോവിൽ എന്നിവിടങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞ ഇയാൾ, മാർത്താണ്ഡത്ത് എത്തിയ ശേഷം തൃപ്പരപ്പിൽ നിന്നാണ് പൊലീസിന്റെ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ കായംകുളം പുള്ളിക്കണക്ക് ഭാഗത്തുനിന്ന് ഒരു സ്കൂട്ടർ മോഷ്ടിച്ച കാര്യവും പ്രതി സമ്മതിച്ചിട്ടുണ്ട്.ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെയുടെ നിർദേശപ്രകാരം, ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബി, മാവേലിക്കര സിഐ ദ്വിജേഷ് എസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

