സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ തോട്ടിൽ ഉപേക്ഷിച്ച കേസിൽ ദമ്പതികളായ പ്രതികൾക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് ഫിലിപ്പിനെ (34) കൊലപ്പെടുത്തിയ കേസിൽ ദമ്പതികളായ കോട്ടയം മുട്ടമ്പലം സ്വദേശി എ.ആർ വിനോദ് കുമാർ (കമ്മൽ വിനോദ്), ഭാര്യ കുഞ്ഞുമോൾ എന്നിവരെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി – 2, ജഡ്ജി ജെ. നാസർ ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഒന്നാംപ്രതി വിനോദിന് ഐപിസി 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും, 5 ലക്ഷം രൂപയും, ഐപിസി 201-ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് 5 വർഷവും, 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആദ്യ അഞ്ചുവർഷത്തെ ശിക്ഷയ്ക്ക് ശേഷമാണ് ജീവപര്യന്തം തടവ് ശിക്ഷ ഒന്നാം പ്രതി അനുഭവിക്കേണ്ടത്. രണ്ടാം പ്രതിയായ കുഞ്ഞുമോൾക്കും ഐപിസി 302-ാം വകുപ്പം പ്രകാരം 5 ലക്ഷം രൂപയും ജീവപര്യന്തവും തടവും, 201-ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് രണ്ട് വർഷം തടവും, 25000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ടാംപ്രതി ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയിൽ വ്യക്തമാക്കുന്നു. പിഴ തുകയായ 10,50,000 രൂപ കൊല്ലപ്പെട്ട സന്തോഷിന്റെ പിതാവിന് നൽകണം.പിഴ അടച്ചില്ലെങ്കിൽ ഒന്നാംപ്രതി രണ്ടു വർഷവും, രണ്ടാംപ്രതി കുഞ്ഞുമോൾ ആറുമാസവും ശിക്ഷ അധികം അനുഭവിക്കണം.
2017 ഓഗസ്റ്റ് 23 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നാല് ദിവസം കഴിഞ്ഞ് ആഗസ്റ്റ് 27 നാണ് മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്ത് നിന്ന് തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കുകളിലായി കണ്ടെത്തുന്നത്.തുടർന്ന് അന്നത്തെ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന സാജു വർഗീസിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഭാര്യയുമായി സന്തോഷിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം.പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിറിൽ തോമസ് പാറപ്പുറം, അഡ്വ.ധനുഷ് ബാബു, അഡ്വ.സിദ്ധാർത്ഥ് .എസ് എന്നിവരാണ് ഹാജരായത്.