ജാതി സെൻസസ് നടപ്പാക്കുന്നതിൽനിന്നു പിന്മാറണമെന്നാവശ്യപ്പെട്ടു രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ, ആഭ്യന്തരമന്ത്രി എന്നിവർക്ക് എൻഎസ്എസ് നിവേദനം നൽകി. രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിക്കുന്നതാണു ജാതി സെൻസസെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നൽകിയ നിവേദനത്തിൽ പറയുന്നു.
ജാതി തിരിച്ചുള്ള കണക്കെടുപ്പ് ഒഴിവാക്കി രാജ്യത്തെ ജനസംഖ്യ കണ്ടെത്തുന്നതിനായി മാത്രം സെൻസസ് പരിമിതപ്പെടുത്തണമെന്നും നിവേദനത്തിൽ പറയുന്നു. ‘ജാതി, മതം, വംശം, ജനനസ്ഥലം എന്നീ വിവേചനങ്ങൾക്കതീതമായ തുല്യതയാണു ഭരണഘടന ഉറപ്പുനൽകുന്നത്. ജാതിയുടെയും മതത്തിന്റെയും കണക്കെടുപ്പിലൂടെ, ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന തുല്യതയാണു ഭരണഘടന ഉറപ്പുനൽകുന്നത്. ജാതിയുടെയും മതത്തിന്റെയും കണക്കെടുപ്പിലൂടെ, ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ലംഘിക്കപ്പെടും. പേര്, വിലാസം, ലിംഗഭേദം, ജനനത്തീയതി എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിവിവരങ്ങൾ ഡേറ്റ ശേഖരണത്തിനായി മാത്രമേ ശേഖരിക്കാൻ കഴിയൂ. ഒരു വ്യക്തിയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ശേഖരിക്കുന്നത് അയാളുടെ സ്വകാര്യതയുടെ ലംഘനമാണ്.
പൗരന്റെ ജാതിയും മതവും വെളിപ്പെടുത്തുന്നതിനായി സെൻസസ് നടത്താനുള്ള നീക്കം ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കും. ജാതി സെൻസസ് സാമുദായികവും മതപരവുമായി രാജ്യത്തെ വിഭജിക്കും, രാജ്യത്തിന്റെ അഖണ്ഡതയും ദേശീയതയും അപകടത്തിലാക്കും’ -എൻഎസ്എസ് പറയുന്നു.ജാതിമതഭേദമില്ലാതെ എല്ലാവരെയും മുഖ്യധാരയിലേക്കു കൊണ്ടുവരുന്ന സമീപനമാണ് എൻഎസ്എസിന്റേതെന്നും നിവേദനത്തിൽ പറയുന്നു. സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ നേതൃത്വം നൽകിയ നവോത്ഥാന മുന്നേറ്റങ്ങളും നായർ സർവീസ് സൊസൈറ്റിയുടെ ചരിത്രവും പ്രത്യേകം വിശദീകരിക്കുന്നു. എൻഎസ്എസിന്റെ കീഴിലുള്ള സ്ഥാപനങ്ങളെല്ലാം ജാതിമത വ്യത്യാസമില്ലാതെ ജനങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു.