വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സി ബി ഐ കോടതി. അടുത്തമാസം 25 ന് കൊച്ചിയിലെ സി ബി ഐ കോടതിയിൽ ഹാജരാകാനാണ് മാതാപിതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ആറു കുറ്റപത്രങ്ങളിൽ ഇരുവരെയും സി ബി ഐ പ്രതി ചേർത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സി ബി ഐ നീക്കം. കേസിൽ തുടരന്വേഷണം നടത്തണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.ഹർജി ഫയലിൽ സ്വീകരിച്ച കോടതി സി ബി ഐയുടെ മറുപടിയ്ക്കായി ഏപ്രിൽ ഒന്നിലേക്ക് മാറ്റിയിരുന്നു.
കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകൾ സി ബി ഐ മുഖവിലയ്ക്കെടുത്തില്ല എന്നുമാണ് ഹർജിയിലെ പ്രധാന വാദം.പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായി എന്നറഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതി ചേർത്തിരുന്നത്. ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ മാനസിക പീഡനമാണ് വാളയാർ പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സി ബി ഐ കണ്ടെത്തൽ.