കൊച്ചിയിലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതല്‍ 9.30 വരെയാണ് മകം തൊഴല്‍. ദർശനത്തിനായി സ്ത്രീകള്‍ക്കും പുരുഷൻമാർക്കും 70 കൂടുതല്‍ പ്രായമുള്ളവർക്കും പ്രത്യേകം ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.സ്ത്രീകളെ പടിഞ്ഞാറേ നടയിലൂടെയും പുരുഷൻമാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. ഒന്നര ലക്ഷം ഭക്തർ ദർശനത്തിന് എത്തുമെന്നാണ് കരുതുന്നത്.
ഭക്തരുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിലും പരിസരത്തും റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മഫ്തിയിലും പൊലീസ് ഉണ്ടാകും. 80 ഓളം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
മകം തൊഴലിനോടനുബന്ധിച്ച് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് മുൻവശത്തെ റോഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. മുളന്തുരുത്തി, തിരുവാങ്കുളം, കുരീക്കോട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ ബൈപാസ് റോഡിലൂടെയും വെണ്ണിക്കുളം, മുരിയമംഗലം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ അടിയാക്കല്‍ പാലം വഴി എംഎല്‍എ റോഡ് വഴി പ്രധാന റോഡില്‍ പ്രവേശിച്ച് ബൈപാസ് റോഡിലൂടെയും പോകണം. ദേവി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡില്‍ വാഹന ഗതാഗതം അനുവദിക്കില്ല.