ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയില്‍ സംഘർഷം.യുഡിഎഫും എല്‍ഡിഎഫും നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്.വനിതാ അംഗങ്ങളും ഏറ്റുമുട്ടി. നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് സംഘർഷമുണ്ടായത്. നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരന്റെ ചേംബറിന് മുന്നില്‍ പ്രതിഷേധം നടത്തി. ഇതിനിടെ ബിജെപി കൗണ്‍സിലർമാരും പ്രവർത്തകരും ചെയർപേഴ്സനെ സംരക്ഷിക്കാനായി ചേംബറിന് ഉള്ളില്‍ കയറി. കൗണ്‍സിലർമാർ അല്ലാത്തവർ ചെയർപേഴ്സന്റെ ചേംബറില്‍ എന്തിന് കയറിയെന്നാണ് യുഡിഎഫ് ചോദിക്കുന്നത്. ഇതും സംഘർഷത്തിന് ഇടയാക്കി. ഏറ്റുമുട്ടലിനിടെ വനിതാ കൗണ്‍സിലർമാരില്‍ ഒരാള്‍ കുഴഞ്ഞുവീണു.പാലക്കാട് നഗരസഭയില്‍ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഭിന്നശേഷി നൈപുണ്യകേന്ദ്രത്തിന് ആർഎസ്‌എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരിട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. പ്ലക്കാർഡുകള്‍ ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ‘ഹു ഈസ് ദിസ് ഹെഡ്ഗേവാർ’ എന്നെഴുതിയ പ്ലക്കാർഡുകളാണ് പ്രതിഷേധക്കാർ ഉയർത്തിയത്.