അന്റാര്‍ട്ടിക്കയിലെ കൂന്തല്‍ ജൈവവൈവിധ്യത്തെ കുറിച്ച് പഠിക്കാന്‍ മലയാളി ഗവേഷക സംഘം. സിഎംഎഫ്ആര്‍ഐ (കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം) സംഘം ഇതുമായി ബന്ധപ്പെട്ട ഗവേഷണ സര്‍വേയാണ് നടത്തുന്നത്. ചുഴലിക്കാറ്റുകളെയും ഉയര്‍ന്ന തിരമാലകളുമടക്കമുള്ള വെല്ലുവിളികള്‍ മറികടന്നു കൊണ്ടാണ് മലയാളി ഗവേഷകരുടെ ഉദ്യമം.ദക്ഷിണധ്രുവ സമുദ്രത്തിലേക്കുള്ള 12ാമത് ഇന്ത്യന്‍ ശാസ്ത്രപര്യവേഷണത്തിന്റെ ഭാഗമായാണ് സിഎംഎഫ്ആര്‍ഐ സംഘത്തിന്റെ ഗവേഷണം. ഷെല്‍ഫിഷ് ഫിഷറീസ് വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഗീത ശശികുമാറും ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. കെ കെ സജികുമാറുമാണ് പര്യവേഷണത്തിന്റെ ഭാഗമായുള്ള സിഎംഎഫ്ആര്‍ഐ ഗവേഷകര്‍. പ്രധാനമായും കൂന്തലിന്റെ ലഭ്യതയും അന്റാര്‍ട്ടിക്കന്‍ ആവാസവ്യവസ്ഥയില്‍ അവയുടെ പങ്കും പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി സാമ്പിളുകള്‍ ശേഖരിക്കുകയാണിപ്പോള്‍. 47 ദിവസത്തെ പര്യവേഷണത്തില്‍ 36 ദിവസം പിന്നിട്ടു. ഡേറ്റ ശേഖരണം തുടര്‍ന്നുവരികയാണ്. ശേഖരിച്ച കൂന്തല്‍ കുഞ്ഞുങ്ങളെ (പാരാ ലാര്‍വെ) സിഎംഎഫ്ആര്‍ഐയില്‍ തിരിച്ചെത്തി വിശദപരിശോധനക്ക് വിധേയമാക്കും. ദക്ഷിണധ്രുവ പ്രദേശങ്ങളില്‍ ഇവയുടെ ജൈവവൈവിധ്യം ശാസ്ത്രീയമായി മനസിലാക്കാന്‍ ഇതിലൂടെ കഴിയും. കൂടാതെ, ഇവയടെ ചെവിക്കല്ല് വിശകലനം ചെയ്ത് ഈ കൂന്തല്‍ ഇനങ്ങളുടെ വയസും വളര്‍ച്ചയും കണ്ടെത്താനുമാകും.ഈ പഠനങ്ങള്‍, അന്റാര്‍ട്ടിക് സമുദ്രത്തില്‍ ഇവയുടെ സമൃദ്ധിയും ശാസ്ത്രീയ സ്വഭാവവും മേഖലയില്‍ അവയുടെ പാരിസ്ഥിതിക പ്രാധാന്യവും മനസിലാക്കാന്‍ സഹായിക്കും.കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ് ഓഷ്യന്‍ റിസര്‍ച്ച് സംഘടിപ്പിക്കുന്ന പര്യവേഷണത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 16 ഗവേഷണ സ്ഥാപനങ്ങളും സര്‍വകലാശാലകളും പങ്കാളികളാണ്.ദക്ഷിണധ്രുവ സമുദ്രത്തിലെ പറക്കും കൂന്തലിന്റെ ലഭ്യതയും പഠനവിധേയമാക്കുന്നുണ്ട്. സമുദ്ര ആവാസവ്യവസ്ഥയെ കൂടുതല്‍ കൃത്യമായി മനസിലാക്കാനും സമുദ്രസമ്പത്തിന്റെ സുസ്ഥിര മാനേജ്‌മെന്റ് രീതികളെ സഹായിക്കാനും ഈ പഠനങ്ങള്‍ വഴിതുറക്കുമെന്ന് ഡോ.ഗീത ശശികുമാര്‍ പറഞ്ഞു.പര്യവേഷണത്തില്‍ 42 ഗവേഷകരാണുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ ഗവേഷണ കപ്പല്‍ നിര്‍ത്തിയാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. എന്നാല്‍, ചുഴലിക്കാറ്റിന്റെ വരവും അതിശക്തമായ കാറ്റും കാരണം ഇളകി മറിയുന്ന കടലില്‍ പലപ്പോഴും സാമ്പിള്‍ ശേഖരണം അതീവ ദുഷ്‌കരമാണ്.