വൈക്കം എംഎൽഎ സി.കെ.ആശയെ വൈക്കം പൊലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള എസ്എച്ച്ഒ കെ.ജെ.തോമസ് പരസ്യമായി അധിക്ഷേപിച്ചെന്നും രണ്ടര മണിക്കൂർ സ്‌റ്റേഷനിൽ കാത്തുനിർത്തിച്ചെന്നും പരാതി. സ്‌റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ എംഎൽഎ അവകാശലംഘനത്തിനു നിയമസഭാ സ്പീക്കർക്കു നോട്ടിസ് നൽകി.
സംഭവത്തിൽ സിപിഐ സംസ്‌ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി.
വൈക്കം എംഎൽഎയെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടിയാവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനിലേക്കു സിപിഐ മാർച്ചും നടത്തി.
വൈക്കം നഗരത്തിൽ വഴിയോരത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാൻ എത്തിയ പൊലീസിനെ സിപിഐ, എഐടിയുസി പ്രവർത്തകർ തടഞ്ഞതാണു തുടക്കം.
പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു വാഹനത്തിൽ കയറ്റി സ്‌റ്റേഷനിലെത്തിച്ചു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ എംഎൽഎ, എസ്എച്ച്ഒയെ ഫോണിൽ വിളിച്ച് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. എസ്എച്ച്ഒ എത്തിയില്ല.
രണ്ടര മണിക്കൂർ സ്റ്റേഷനിൽ താൻ കാത്തുനിന്നെന്നും സ്‌റ്റേഷനിലുണ്ടായിരുന്ന ഡിവൈഎസ്‌പി സിബിച്ചൻ തോമസ് മാന്യമായാണു സംസാരിച്ചതെന്നും എംഎൽഎ പറയുന്നു.
സിപിഐ പ്രവർത്തകർക്കെതിരെ ബലപ്രയോഗം നടത്തിയ എസ്എച്ച്ഒയെ ഇനി വൈക്കം സ്റ്റേഷനിൽ ഇരിക്കാൻ അനുവദിക്കില്ലെന്നും എംഎൽഎ പറഞ്ഞു.
എംഎൽഎയുമായി നേരിട്ടു സംസാരിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്ന് എസ്എച്ച്ഒ പ്രതികരിച്ചു. സ്റ്റേഷനിലെത്തി എംഎൽഎ ഡിവൈഎസ് പിയുമായി സംസാരി ക്കുമ്പോൾ താൻ ഡിവൈഎസ് പി കസേരയുടെ പി ന്നിൽ നിൽക്കുകയാണു ചെയ്‌തതെന്നും എസ്എച്ച്ഒ പറയുന്നു.