അഴീക്കൽ തുറമുഖത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ ചരക്ക് കപ്പൽ കത്തിയ സംഭവത്തിൽ ആശങ്ക തുടരുന്നു എന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള. തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല. രക്ഷാ ദൗത്യം ദുഷ്കരമാണ്. എങ്കിലും നേവിയുടെയും കോസ്റ്റ് ഗാർഡിൻ്റെയും നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിൽ യോഗം നടക്കുകയാണെന്നും, മറിഞ്ഞ കണ്ടെയ്നറുകളുടെ എണ്ണം കൃത്യമായി അറിയില്ല എന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ചരക്ക് കപ്പൽ തീപിടിച്ച സംഭവത്തിൽ രക്ഷാദൗത്യം തുടരുകയാണെന്ന് ഡിഫൻസ് പി ആർ ഒ അതുൽ പിള്ള അറിയിച്ചു.കോസ്റ്റ് ഗാർഡിൻ്റെ രണ്ട് കപ്പലുകൾ രക്ഷാ ദൗത്യം നയിക്കുന്നുണ്ട്. കപ്പലിൽ കുടുങ്ങിയവരെ രക്ഷിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാന കാര്യം. തീ കൂടുതൽ പടരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.