വീട്ടില്‍ പ്രസവിച്ചതിനാല്‍ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിക്കുന്നുവെന്ന പരാതിയുമായി ദമ്പതികള്‍.കോഴിക്കോട് കോട്ടൂളിയില്‍ താമസിക്കുന്ന ഷറാഫത്ത് മനുഷ്യാവകാശ കമീഷനിലാണ് പരാതി നല്‍കിയത്.കോഴിക്കോട്ടെത്തിയിട്ട് രണ്ടു വർഷമായിട്ടുള്ളൂ എന്നതിനാല്‍ തൊട്ടടുത്ത് താമസിക്കുന്നവരെ മാത്രമാണ് പരിചയമെന്ന് ദമ്പതികള്‍ പറയുന്നു. ആശാ വർക്കർമാരെയോ അംഗൻവാടി പ്രവർത്തകരെയോ അറിയില്ലായിരുന്നു. ഇഖ്റ ആശുപത്രിയിലായിരുന്നു ഡോക്ടറെ കണ്ടിരുന്നത്. ഒക്ടോബർ 28നായിരുന്നു പ്രസവ ഡേറ്റ്. എന്നാല്‍ അന്ന് പ്രസവ വേദന വന്നില്ല. മരുന്ന് നല്‍കി പ്രസവം നടത്തും എന്നതിനാല്‍ അന്ന് ആശുപത്രിയില്‍ പോയില്ല.തങ്ങള്‍ രണ്ടുപേരും അക്യുപങ്ചർ പഠിച്ചിട്ടുണ്ട്. അങ്ങനെ പ്രസവം നടത്താനും മരുന്നിനും വാക്സിനേഷനുമൊന്നിനും താല്‍പര്യമില്ലായിരുന്നു. നവംബർ രണ്ടിനാണ് കുഞ്ഞ് പിറന്നത്. അന്ന് തന്നെ കെ-സ്മാർട് ആപ്ലിക്കേഷനിലൂടെ അപേക്ഷ നല്‍കി. എന്നാല്‍, നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു.എന്നാല്‍ ആശുപത്രിയില്‍ എത്താതെ വീട്ടില്‍ പ്രസവം നടത്തിയതിനാലും വിവരങ്ങള്‍ കൃത്യമായി അറിയിക്കാഞ്ഞതിനാലുമാണ് സർട്ടിഫിക്കറ്റ് നല്‍കാൻ കഴിയാത്തതെന്ന് ആരോഗ്യവകുപ്പ് പറയുന്നത്. കുട്ടി ജനിച്ച വിവരം ആശവർക്കർമാരോ, അംഗൻവാടി വർക്കർമാരോ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും, കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട് എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.