ജലവിഭവ വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർ സോൺ ഏർപ്പെടുത്താനുള്ള തീരുമാനം സർക്കാർ പിൻവലിക്കും.കടുത്തുരുത്തി എം.എൽ.എ അഡ്വ. മോൻസ് ജോസഫ് നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന നടപടി പിൻവലിക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സഭയിൽ അറിയിച്ചു.
പരമാവധി ജലനിരപ്പിൽ നിന്നും കരയുടെ ഭാഗത്തേക്ക് 20 മീറ്റർ വരെയുള്ള പ്രദേശം ബഫർ സോണായി പ്രഖ്യാപിക്കുകയും ഇതിന് പുറത്തുള്ള 100 മീറ്റർ ചുറ്റളവിലെ നിർമ്മാണത്തിന് ജലസേചന വകുപ്പിൻ്റെ എൻ.ഒ.സി നിർദ്ദേശിക്കുന്നതുമായിരുന്നു സർക്കാരിൻ്റെ ഉത്തരവ്. യു.ഡി.എഫിൻ്റെ മലയോര ജാഥയിൽ ഏറ്റവും കൂടുതൽ പരാതി ലഭിച്ചതും ഈ വിഷയത്തിലായിരുന്നു. തുടർന്ന് വിഷയത്തിൻമ്മേൽ ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകുകയായിരുന്നു. പ്രതിപക്ഷത്തിൻ്റെ കടുത്ത സമ്മർദ്ദത്തിന് ഒടുവിൽ 2024 ഡിസംബർ 26 ലെ വിവാദ ഉത്തരവ് പിൻവലിക്കുമെന്ന് ജലവിഭവ മന്ത്രി സഭയിൽ അറിയിച്ചു..
ഡാമുകൾക്ക് സമീപം താമസിക്കുന്ന ആയിരകണക്കിന് കുടുംബങ്ങളുടെ ആശങ്കയാണ് ഈ തീരുമാനത്തിലൂടെ ഇല്ലാതായത്. പ്രതിപക്ഷ വാദങ്ങൾ അംഗീകരിച്ച് സർക്കാർ തെറ്റ് തിരുത്താൻ തയ്യാറായി.അഡ്വ മോൻസ് ജോസഫ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിൻ്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാർ ഉത്തരവ് പിൻവലിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകുന്ന അപൂർവതയുമാണ് ഇന്ന് നിയമസഭയിൽ നടന്നത്.