ആര്‍എസ്‌എസ് ആശയങ്ങളും പ്രവൃത്തികളും ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും പൗരത്വത്തെയും പരിക്കേല്‍പിക്കുന്നു എന്ന് ദീപികയുടെ മുഖപ്രസംഗം. ചർച്ച് നിയമം വഴി ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചതാണ് സഭക്കുള്ള ഭൂമിയെന്ന പരാമർശം പ്രത്യേക ലക്ഷ്യത്തോടെയാണ്. ലേഖനം പിന്‍വലിച്ച ആർഎസ്‌എസ് അതിലെ വിവരങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ചിട്ടില്ല. ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലുന്നവരാണ് കേരളത്തില്‍ ക്രൈസ്തവർക്ക് രക്ഷയുമായി വരുന്നതെന്നും ദീപികയുടെ പരിഹാസം.
ആർഎസ്‌എസ് പിൻവലിക്കുകയോ നിഷേധിക്കുകയോ ചെയ്ത ലേഖനങ്ങളെന്നല്ല, അംഗീകരിച്ചിട്ടുള്ള ആശയങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവൃത്തിയുമൊക്കെ ഈ രാജ്യത്തെ ക്രൈസ്തവർ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും തുല്യ പൗരത്വബോധത്തെയുമൊക്കെ പരിക്കേല്‍പ്പിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാരിതര ഭൂവുടമസ്ഥർ കത്തോലിക്കാ സഭയാണെന്ന ആർഎസ്‌എസ് ലേഖനത്തിലും അതാണു കാണുന്നത്.
ആർക്കാണ് അധികം ഭൂമിയുള്ളത് എന്ന ആർഎസ്‌എസ് കുറിപ്പിനെ ഇവിടെയാർക്കും ഭയമില്ല. കൂടുതലുള്ളത് കത്തോലിക്കാ സഭയ്ക്ക് അല്ലാത്തതിനാല്‍ മാത്രമല്ല, ഉള്ളതിലൊരു തരിപോലും മതനിയമങ്ങളാല്‍ തട്ടിയെടുത്തതോ അനധികൃതമോ അല്ല എന്നതിനാലും ഉള്ളതിലേറെയും ജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നത് എന്നതിനാലുമാണ് എന്ന് മുഖ പ്രസംഗത്തിൽ പറയുന്നു