പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞതായി പ്രതിരോധ വൃത്തങ്ങള്‍. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം സുപ്രധാന പങ്കുവഹിച്ചെന്നും പ്രതിരോധ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. മെയ് 8, 9 തീയതികളിലെ ഇടവേളയില്‍, പാകിസ്ഥാൻ നടത്തിയ ഒന്നിലധികം ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യവും വ്യോമസേനയും പാകിസ്ഥാൻ അതിർത്തിയില്‍ ആകാശ് സംവിധാനം വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
‘ഇന്ത്യയില്‍ നിർമ്മിച്ച ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം, പാകിസ്ഥാന്റെ ആക്രമണങ്ങളെ തടയാൻ ഫലപ്രദമായി ഉപയോഗിച്ചു. ഇന്ത്യൻ സൈന്യവും വ്യോമസേനയും പാകിസ്ഥാൻ അതിർത്തിയില്‍ ഈ മിസൈല്‍ സംവിധാനം വിന്യസിച്ചിട്ടുണ്ട്’, പ്രതിരോധ വൃത്തങ്ങള്‍ വിശദീകരിച്ചു. ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം, ഉപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്ന ഇടത്തരം റേഞ്ചിലുള്ള മിസൈല്‍ സംവിധാനമാണ്.
ഇത് ഒരേസമയം ഒന്നിലധികം വ്യോമാക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും. ഈ സംവിധാനത്തിന് നൂതനമായ സംവിധാനങ്ങളും ക്രോസ് കണ്‍ട്രി മൊബിലിറ്റിയും ഉണ്ട്.റിയല്‍ ടൈം മള്‍ട്ടി സെൻസർ ഡാറ്റ പ്രോസസ്സിംഗും ഭീഷണി വിലയിരുത്തലും ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ നേരിടാൻ സഹായിക്കുന്നു. മുഴുവൻ സംവിധാനവും വഴക്കമുള്ളതും അപ്‌സ്കെയില്‍ ചെയ്യാവുന്നതുമാണ് എന്നതാണ് മറ്റൊരു സവിശേഷത. കൂടാതെ ഗ്രൂപ്പ്, ഓട്ടോണമസ് മോഡുകളില്‍ പ്രവർത്തിപ്പിക്കാനും കഴിയും.
കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാൻ സായുധ സേന പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഡ്രോണുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു.പാക് സൈന്യം ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലും നിരവധി വെടിനിർത്തല്‍ ലംഘനങ്ങള്‍ നടത്തി. നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നടന്ന കൗണ്ടർ ഡ്രോണ്‍ ഓപ്പറേഷനില്‍ 50-ലധികം പാകിസ്ഥാൻ ഡ്രോണുകളെ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടിരുന്നു.