കാഞ്ഞിരപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് പരക്കെ കരുതപ്പെട്ടിരുന്ന പ്രമുഖ കോൺഗ്രസ് പ്രാദേശിക നേതാവും അഞ്ചാനി തിയേറ്റർ ഉടമയുമായ ജിജി അഞ്ചാനിക്ക് സീറ്റ് ലഭിച്ചില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ സീറ്റ് പട്ടികയിൽ ഇടം പിടിക്കാനാവാത്തതിൻ്റെ നിരാശയിലാണ് അദ്ദേഹം.
കഴിഞ്ഞ കുറച്ചു കാലങ്ങളായി കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ജിജി അഞ്ചാനി സജീവമായിരുന്നു. നിലവിലെ എം.എൽ.എ ഡോ. എൻ. ജയരാജിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന അദ്ദേഹം, സോഷ്യൽ മീഡിയയിലൂടെയും പൊതുപ്രസംഗങ്ങളിലൂടെയും നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ജയരാജിനെതിരെയുള്ള വീഡിയോകൾ പങ്കുവെച്ചും വികസന മുരടിപ്പ് ആരോപിച്ചും മണ്ഡലത്തിൽ യു.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഈ പ്രവർത്തനങ്ങളെല്ലാം തന്നെ സ്ഥാനാർത്ഥിത്വം ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്നാണ് അനുയായികൾ വിശ്വസിച്ചിരുന്നത്.
എന്നാൽ, ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ ജിജി അഞ്ചാനിയെ പരിഗണിക്കാത്തത് പ്രാദേശിക തലത്തിൽ ചർച്ചയായിട്ടുണ്ട്. സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ കല്ലറയിൽ എത്തി അദ്ദേഹം പ്രാർത്ഥന നടത്തിയത് ശ്രദ്ധേയമായി. രാഷ്ട്രീയമായ പ്രതിസന്ധി ഘട്ടത്തിൽ തന്റെ പ്രിയപ്പെട്ട നേതാവിന്റെ സ്മരണയ്ക്ക് മുന്നിൽ മനസ് തുറക്കാനാണ് അദ്ദേഹം എത്തിയത്. റീലിനു ധാരാളം ട്രോൾ കമൻ്റുകളും വായിക്കാം. മനസ് മടുക്കാൻ തുടങ്ങി എന്നാണ് റീലിനിട്ടിരിക്കുന്ന പേര്.

