മുന്‍ കേരള സാങ്കേതിക സര്‍വകലാശാല വിസി സിസ തോമസിന് ഒരാഴ്ചക്കകം സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷനും കുടിശികയും നല്‍കണമെന്ന് നിർദ്ദേശം.അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാരും മുന്‍ ഗവര്‍ണര്‍ ആരിഫ് ഖാനും തമ്മിലുണ്ടായ പോരിനിടെ സിസ തോമസിനെ കെടിയു വിസിയായി നിയമിച്ചത് ഗവര്‍ണറായിരുന്നു.സര്‍വീസില്‍ നിന്ന് വിരമിച്ച സിസ തോമസിന് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തടഞ്ഞു വച്ചു എന്നാരോപിച്ചാണ് സിസ തോമസാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ഡോ.എംഎസ് രാജശ്രീയെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ കെടിയു വിസി സ്ഥാനത്തേക്ക് സിസയെ നിയമിച്ചത്. ആ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിസാ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരായ നിയമപോരാട്ടം ട്രൈബ്യൂണല്‍ മുതല്‍ സുപ്രീം കോടതി വരെ നീണ്ടു.
ഗവര്‍ണര്‍ നടത്തിയ നിയമനം എല്ലായിടത്തും ശരിവെക്കപ്പെട്ടതോടെയാണ് നടപടിയില്ലാതെയായത്. എന്നാല്‍ ഈ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴേക്കും സിസ സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു.എന്നാല്‍ അതിന് ശേഷം സിസയ്ക്ക് പെന്‍ഷന്‍ ലഭിച്ചില്ല. വിരമിക്കലിന് ശേഷം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ സിസാ തോമസ് വിവരാവകാശ നിയമപ്രകാരം സര്‍ക്കാരിനെ സമീപിച്ചപ്പോളാണ് സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യം വ്യക്തമാക്കിയത്. അപ്പീല്‍ പോകുന്നതിനാല്‍ തന്നെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നായിരുന്നു സിസയ്ക്ക് സര്‍ക്കാരിന്റെ മറുപടി.എന്നാല്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്ന ശേഷവും സിസയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല.