ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റിൽ ഓൺലൈൻ മാധ്യമ പ്രവർത്തകനോട് കയർത്ത്, ധ്യാൻ ശ്രീനിവാസൻ. ആപ് കൈസേ ഹോ യുടെ പ്രമോഷന് വേണ്ടി ധ്യാൻ ശ്രീനിവാസൻ, ശ്രീകാന്ത് വെട്ടിയാർ എന്ന കണ്ടന്റ് ക്രിയേറ്ററിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചെയ്ത ഒരു റീൽ വീഡിയോയെ ചൊല്ലി ഓൺലൈൻ മാധ്യമപ്രവർത്തകനും ധ്യാൻ ശ്രീനിവാസനും തമ്മിലൊരു തർക്കം ഉണ്ടാക്കുകയായിരുന്നു.മലയാള സിനിമ പ്രതിസന്ധിയിലെന്ന് നിർമ്മാതാക്കൾ ആരോപിക്കുന്ന സാഹചര്യത്തിൽ കുത്തൊഴുക്ക് പോലെ ധ്യാൻ ശ്രീനിവാസൻ സിനിമകൾ ചെയ്യുന്നു, ഇപ്പോൾ ഇറങ്ങുന്ന ഈ ചിത്രത്തിനെ ഒരു പടക്കമായി ചിത്രീകരിച്ച് ധ്യാൻ ശ്രീകാന്ത് വെട്ടിയാരുമായി ചേർന്ന് ഒരു വീഡിയോ ചെയ്തത് ശരിക്കും ആ ചിത്രത്തെ തന്നെ നിരുത്സാഹപ്പെടുത്തുകയല്ലേ ചെയ്യുന്നത് എന്നും, അപ്പോൾ ഓൺലൈൻ മീഡിയ ചിത്രത്തെ പ്രമോട്ട് ചെയ്യുന്നതിൽ എന്ത് ഗുണം എന്നും ആണ് ഓൺലൈൻ മാധ്യമ പ്രവർത്തകൻ ചോദിച്ചത്.അതിനു മറുപടിയെന്നോണം, ഓൺലൈൻ മീഡിയ കാരണം തന്റെ എത്ര പടം ഓടിയിട്ടുണ്ട് . ഓൺലൈൻ മീഡിയ കാരണം വിജയിച്ച ഒരൊറ്റ ചിത്രത്തിന്റെ പേര് പറയാൻ കഴിയുമോ എന്നാണ് ധ്യാൻ ചോദിച്ചത്. എന്നാൽ തുടർന്ന് പ്രൊഡ്യൂസർമാർ കഥ കേട്ട് സൂക്ഷിച്ച് സിനിമ ചെയ്യണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും കമന്റ്റ് ബോക്സുകളിൽ കള്ളപ്പണം വെളുപ്പിക്കൽ സ്റ്റാർ എന്നാണ് ധ്യാൻ ശ്രീനിവാസന്റെ പേരെന്നും സിനിമയെ സീരിയസ് ആയിട്ട് കാണണം എന്നുമെല്ലാം ഓൺലൈൻ മാധ്യമ പ്രവർത്തകൻ ആരോപണമഴിച്ചു വിട്ടതാണ് ധ്യാൻ ശ്രീനിവാസൻ ശക്തമായ ഭാഷയിൽ പ്രതികരിക്കാൻ കാരണമായത്.ഒപ്പമിരുന്ന രമേശ് പിഷാരടിയും മറ്റു മാധ്യമ പ്രവർത്തകരും ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു എങ്കിലും ഓൺലൈൻ മാധ്യമ പ്രവർത്തകൻ കൂടുതൽ ആരോപണങ്ങളുമായി തർക്കം നീട്ടികൊണ്ട് പോകുകയായിരുന്നു.” ഞാൻ എങ്ങനെ ജീവിതത്തെയും സിനിമയെയും കാണണം എന്ന് താങ്കൾ എന്നെ പഠിപ്പിച്ചു തരേണ്ട കാര്യമില്ല, എല്ലാവരെയും പോലെ അച്ചടക്കത്തോടെയാണ് ഞാൻ ജോലി ചെയ്യുന്നത്, കള്ളപ്പണം വെളുപ്പിക്കാൻ ആണ് സിനിമ എടുക്കുന്നത് എന്ന് പറയാൻ താങ്കളുടെ കയ്യിൽ എന്ത് തെളിവാണ് ഉള്ളത്, സിനിമയിൽ വേണ്ടത് അച്ചടക്കം ആണ്, കഴിവതും ആളുകളെ വെറുപ്പിക്കാതെ ഇരിക്കുക അങ്ങനെ ചെയ്യാത്തത് കൊണ്ടാണ് എനിക്കിത്ര സിനിമകൾ ചെയ്യാൻ സാധിച്ചത് ” ധ്യാൻ ശ്രീനിവാസൻ പറഞ്ഞു നിർത്തിയതും അദ്ദേഹത്തിന്റെ വാക്കുകളെ കൈയടിയോടെയാണ് മറ്റ് ഓൺലൈൻ മീഡിയ പ്രവർത്തകർ സ്വീകരിച്ചത്. തുടർന്ന് മാറ്റ് ചാനൽ പ്രവർത്തകർ ചോദ്യം ചോദിച്ചയാൾക്കെതിരെ തിരിഞ്ഞു തർക്കം ഉണ്ടായി എങ്കിലും എങ്കിലും ധ്യാൻ ശ്രീനിവാസനും രമേശ് പിഷാരടിയും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.