കേരള സർവകലാശാലയിൽ വീണ്ടും നാടകീയ സംഭവങ്ങൾ.സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം തടയാൻ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നിർദേശം നൽകി.വാഹനം സർവകലാശാലയുടെ ഗ്യാരേജിൽ സൂക്ഷിക്കാനാണ് ഉത്തരവ്. നിലവിൽ ഔദ്യോഗിക വാഹനം രജിസ്ട്രാർ അനിൽകുമാർ തന്നെയാണ് ഉപയോഗിക്കുന്നത്. വാഹനത്തിന്റെ താക്കോൽ ഡ്രൈവറിൽ നിന്ന് വാങ്ങി താൽക്കാലിക രജിസ്ട്രാറായ ഡോ. മിനി കാപ്പന് കൈമാറണമെന്നാണ് വി.സി.യുടെ നിർദേശം.ഈ ഉത്തരവ് നടപ്പാക്കാൻ മിനി കാപ്പനെയും സെക്യൂരിറ്റി ഓഫീസറെയും വി.സി. ചുമതലപ്പെടുത്തി.എന്നാൽ, ഇക്കാര്യത്തിൽ തനിക്ക് യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കെ.എസ്. അനിൽകുമാർ വ്യക്തമാക്കി.താൻ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തുടരുമെന്നും, ഇന്നലെ സർവകലാശാലയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത് ഈ വാഹനത്തിൽ തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.വാഹനം പിന്നീട് കാര്യവട്ടത്തേക്ക് തിരികെ അയച്ചതായും, നാളെ സർവകലാശാലയിലേക്ക് എത്തുന്നതും ഔദ്യോഗിക വാഹനത്തിൽ തന്നെയായിരിക്കുമെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.

