മലപ്പുറം: മൊബൈൽ വഴി പണമടച്ചാൽ എവിടെയും ലഹരി മരുന്ന് എത്തും.
നവീന രീതിയിൽ ന്യൂജെൻ സംഘത്തിന്റെ ലഹരി വ്യാപാരം.
ഈ സംഘം അപ്പാടെ എക്സൈസിന്റെ വലയിൽ വീഴുകയായിരുന്നു.
വാട്സാപ്പ് നമ്പറിൽ മെസേജ് വഴി ലഹരി മരുന്ന് ആവശ്യപ്പെടും.
ക്യൂ ആർ കോഡിൽ ആവശ്യാനുസരണമുള്ള പണം അയച്ചതിന്റെ സ്ക്രീൻഷോട്ടും അയക്കണം.
കൃത്യസമയത്ത് പറയുന്ന സ്ഥലത്ത് ലഹരി മരുന്ന് എത്തിച്ച് കൊടുക്കും.
ആർക്കാണ് പണം അയച്ചുകൊടുത്തതെന്നോ ആരാണ് മയക്കുമരുന്ന് എത്തിച്ചു നൽകുന്നതെന്നോ ഉപഭോക്താക്കൾക്ക് അറിവില്ല.
വിക്രം സിനിമയിലെ റോളക്സ് എന്ന വില്ലൻ കഥാപാത്രത്തിന്റെ വിളിപ്പേരിലാണ് ഈ നമ്പർ ഉപഭോക്താക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത്.
അന്യസംസ്ഥാന തൊഴിലാളികളുടെയും മറ്റും പേരിലുള്ള മൊബൈൽ നമ്പറുകളാണ് സംഘം ഇതിനായി ഉപയോഗിച്ച് വന്നത്.
കാളികാവ്, കരുവാരകുണ്ട്, പാണ്ടിക്കാട്, നിലമ്പൂർ, വണ്ടൂർ മേഖലകളിൽ വ്യാപകമായി ന്യൂജൻ ഉപഭോക്താക്കൾക്ക് സംഘം ലഹരിമരുന്ന് വിൽപന നടത്തി വരികയായിരുന്നു.
വണ്ടൂർ ഭാഗത്ത് ഓർഡർ പ്രകാരം കഞ്ചാവ് വിതരണത്തിനെത്തിയതായിരുന്നു ഗൂഡല്ലൂർ നെൽകോട്ട സ്വദേശി നൂർമഹൽ വീട്ടിൽ നൗഫൽ അബുബക്കർ.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് തിരൂർ തലക്കാട് പുല്ലൂരിലുള്ള വാടക ക്വാർട്ടേഴ്സിലാണ് കഞ്ചാവ് സൂക്ഷിച്ചിട്ടുള്ളതെന്നും മറ്റു സംഘാംഗങ്ങൾ അവിടെ ഇരുന്നാണ് ഇവിടെയുള്ള കസ്റ്റമേഴ്സിനെ ഡീൽ ചെയ്യുന്നത് എന്നും മനസിലാക്കിയത്.
കാളികാവ് റേഞ്ച് എക്സൈസ് സംഘം പുലർച്ചെ തിരൂരിലെ വാടക ക്വാർട്ടേഴ്സിലെത്തി സംഘത്തിലെ റോളക്സ് വാട്സാപ് കൈകാര്യം ചെയ്യുന്ന എടക്കര സ്വദേശി പുതുവായ് വീട്ടിൽ വിഷ്ണു എന്നായാളെ അറസ്റ്റ് ചെയ്യുകയും അഞ്ച് കിലോ കഞ്ചാവു കണ്ടെടുക്കുകയും ചെയ്തു.