രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. നിയമപരമായി വരാൻ അധികാരമുണ്ടെന്നും എന്നാൽ ധാർമികയുടെ ഭാഗമായി ഇല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ആരോപണങ്ങൾ വസ്തുതയുടെ അടിസ്ഥാനത്തിലാണ് പുറത്ത് വന്നത്. എന്തും ചെയ്യാൻ അധികാരമുണ്ട് എന്നത് അങ്ങേയറ്റം തെറ്റാണെന്നും ജയരാജൻ വിമർശിച്ചു. ഓരോ പ്രശ്‌നങ്ങളിലും അനുയോജ്യമായ നിലപാട് എടുത്തിട്ടുണ്ട്. ചരമോപചാരം എന്ന ആദരവിനെ പരിഹസിക്കുന്ന നിലപാടാണിത്. അലങ്കോലമുണ്ടാക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ട് എന്നദ്ദേഹം പറഞ്ഞു.
നിയമസഭസമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രവർത്തകർക്ക് അപമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി
രാഹുൽ സഭയിൽ എത്തിയാൽ പ്രതിഷേധം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പ്രകോപനം ഇങ്ങോട്ടുണ്ടാക്കിയാൽ സ്വാഭാവികമായും പ്രതിരോധിക്കും. യുഡിഎഫ് പുണ്യവാളന്മാർ ഒന്നുമല്ലെന്നും യുഡിഎഫ് കാലത്തെ പോലീസ് അതിക്രമങ്ങൾ ഓർമ്മിപ്പിച്ച് വി. ശിവൻകുട്ടി പ്രതികരിച്ചു. വികസന പ്രവർത്തനങ്ങൾ ചർച്ചചെയ്യാനാണ് സർക്കാർ ഉദ്ദേശിച്ചിട്ടുള്ളത്. സഭസ്തംഭിപ്പിക്കാനോ തടസപ്പെടുത്താനോ ഞങ്ങൾ തയ്യാറല്ല. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയും രാഹുലുമാണ്. ധാർമികമായി നിയമസഭ സമ്മേളനത്തിൽ വന്നിരിക്കുവാനുള്ള ഒരു അവകാശം രാഹുലിനുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നം. രാഷ്ട്രീയപ്രവർത്തകർക്ക് തന്നെ അപമാനമാണ് രാഹുൽ എന്ന് മന്ത്രി പറഞ്ഞു

