എറണാകുളം-അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികൾക്കായി പ്രത്യേക കോടതി സ്ഥാപിച്ചു

കാക്കനാട്: സീറോമലബാർസഭയുടെ ആരാധനാക്രമവിഷയവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്നുകൊണ്ടിരിക്കുന്ന അച്ചടക്കരാഹിത്യ പ്രവൃത്തികളെ സഭാപരമായ കാനോനികനടപടികളിലൂടെ ക്രമപ്പെടുത്തുന്നതിനായി സീറോമലബാർസഭാ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസിൽ പ്രത്യേക കോടതി 2024 ഡിസംബർ പതിനെട്ടാം തീയതി നിലവിൽവന്നു. സഭാതലവനായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവാണ് കോടതി സ്ഥാപിച്ചുകൊണ്ട് ഉത്തരവുനല്കിയിരിക്കുന്നത്. പൗരസ്ത്യസഭകൾക്കായുള്ള കാനൻനിയമത്തിന്റെ 89-ാം നമ്പർ പ്രകാരം പൗരോഹിത്യശുശ്രൂഷകരുടെ അച്ചടക്ക മേൽനോട്ടം നടത്താനുള്ള അവകാശവും കടമയും മേജർ ആർച്ചുബിഷപ്പിൽ നിക്ഷിപ്തമാണ്. കല്പനകളും മുന്നറിയിപ്പുകളും നിരാകരിക്കപ്പെട്ടാൽ നിയമപ്രകാരം അച്ചടക്കനടപടികൾ കൈക്കൊള്ളുന്നതിനായി മേജർ ആർച്ചുബിഷപ്പു സ്ഥാപിക്കുന്ന പ്രത്യേക കോടതിയാണ് നിലവിൽ വന്നിരിക്കുന്നത്.

വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകൃതരീതി സീറോമലബാർസഭയിൽ നിലവിൽ വന്നത് 2021 നവംബർ 28നാണ്. മാർപാപ്പയും പൗരസ്ത്യ സഭകൾക്കായുള്ളകാര്യാലയവും സീറോമലബാർ സഭാസിനഡും മേജർ ആർച്ചുബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും പൊന്തിഫിക്കൽ ഡെലഗേറ്റും ഉപദേശരൂപേണയും കല്പനകളായും ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാൻ ശ്രമിച്ചിട്ടും വിശ്വാസികൾക്കിടയിൽ ഭിന്നതയ്ക്കും പൊതുസമൂഹത്തിൽ വലിയ ഉതപ്പിനും ഇടയാകുന്ന വിധത്തിൽ അച്ചടക്കലംഘനം തുടരുന്നതിനാലാണ് പ്രത്യേക കോടതിയുടെ സ്ഥാപനം അനിവാര്യമായിവന്നത്.

രൂപതാകേന്ദ്രങ്ങളിലാണ് ഇത്തരം കോടതികൾ സാധാരണഗതിയിൽ പ്രവർത്തിക്കേണ്ടത്. എന്നാൽ, എറണാകുളം-അങ്കമാലി അതിരൂപതയുടെ നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു കോടതി തുറന്നു പ്രവർത്തിക്കാൻ സാധ്യമല്ലെന്ന കാര്യം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മേലധികാരികളെ അറിയിച്ചിരുന്നു. ആയതിനാൽ, മാർ ബോസ്കോ പുത്തൂർ പിതാവിന്റെ അഭ്യർത്ഥനപ്രകാരവും റോമിലെ പൗരസ്ത്യ കാര്യാലയത്തിന്റെ നിർദ്ദേശാനുസരണവുമാണ് മേജർ ആർച്ചുബിഷപ്പ് ഈ പ്രത്യേക കോടതി സ്ഥാപിച്ചിരിക്കുന്നത്. അച്ചടക്കലംഘനം നടത്തുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ, സന്യസ്തർ, അല്മായർ എന്നിവർക്കെതിരെ സഭാനിയമപ്രകാരം നടപടിസ്വീകരിക്കാൻ ഈ കോടതിക്ക് അധികാരമുണ്ടായിരിക്കും. ഈ പ്രത്യേക കോടതി പൗരസ്ത്യ സഭകളുടെ കാനൻനിയമസംഹിതയും മറ്റു സഭാനിയമങ്ങളും അനുസരിച്ചായിരിക്കും പ്രവർത്തിക്കുക.

പൗരസ്ത്യ കാനൻനിയമസംഹിതയനുസരിച്ച് കോടതി നടപടികളും ശിക്ഷ വിധിക്കലും രോഗത്തിനുള്ള ചികിത്സയായും രോഗം മാറ്റാനുള്ള മരുന്നുമായാണ് വിവക്ഷിച്ചിരിക്കുന്നത്. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഉപദേശത്തിന്റെയും വഴികൾ അടയുമ്പോഴാണ് സഭ നീതിന്യായ നടപടികൾ കൈക്കൊള്ളുന്നത്. ഈ പ്രത്യേക കോടതി സഭാ കുറ്റങ്ങൾ ചെയ്തിട്ടുള്ളവർക്കെതിരേ ശിക്ഷ നൽകാൻ അധികാരമുള്ള സംവിധാനമാണ്. നീതിന്യായ അധികാരം ഉപയോഗിച്ച് കോടതി നടപടികളിലൂടെയാണ് വ്യക്തികൾ ചെയ്ത കുറ്റത്തിൻ്റെ കാഠിന്യാനുസരണം ന്യായാധിപന്മാർ ശിക്ഷ വിധിക്കുക.

കാനൻനിയമ പണ്ഡിതരായ ഫാ. ജെയിംസ് മാത്യു പാമ്പാറ സി എം ഐ പ്രിസൈഡിംഗ് ജഡ്ജിയായ കോടതിയിൽ ഫാ. ജോസ് മാറാട്ടിൽ, ഫാ. ജോയ് പാലിയേക്കര എന്നിവർ ജഡ്ജിമാരായിരിക്കും. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ നീതിസംരക്ഷകനായും ഫാ. ജോസഫ് കാമിച്ചേരി നോട്ടറിയായും പ്രവർത്തിക്കും. കൂടാതെ, അഭിഭാഷകരായി ഫാ. ജോസഫ് പരുവുമ്മേൽ, ഫാ. ഫ്രാൻസിസ് ആളൂർ, ഫാ. മാത്യു കല്ലറക്കൽ എന്നിവരെയും നിയമിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...