വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര വാദമാണ് അപേക്ഷ തള്ളാൻ എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ചെയർമാനായ ഓതറൈസേഷൻ സമിതി ഉന്നയിച്ചത്.
എറണാകുളം പുത്തൻകുരിശ് സ്വദേശിക്ക് അമ്പലപ്പുഴ സ്വദേശിനി വൃക്ക നൽകാൻ തയാറായതിനെ തുടർന്ന് നൽകിയ സംയുക്ത അപേക്ഷയാണ് മതപരാമർശമുന്നയിച്ച് തള്ളിയത്.ഇതിനെതിരെ സംസ്ഥാനതല സമിതിക്ക് അപ്പീൽ നൽകാൻ തീരുമാനിച്ചിരിക്കുകയാണ് അപേക്ഷകർ. സമൂഹത്തിൽ മതസ്പർധയുണ്ടാക്കുന്ന വാദമാണ് ഔദ്യോഗിക റിപ്പോർട്ടിൽ സമിതി ഉന്നയിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
ദാതാവും സ്വീകർത്താവും രക്തബന്ധുക്കളോ അടുത്ത ബന്ധുക്കളോ അല്ലെങ്കിൽ ‘പരോപകാരം’ എന്ന നിലയിലോ സ്നേഹബന്ധത്തിന്‍റെ പേരിലോ സന്നദ്ധരായവർക്ക് അവയവം ദാനം ചെയ്യാൻ അനുമതിയുണ്ട്.എന്നാൽ, 1994ലെ അവയവ കൈമാറ്റ ചട്ടമനുസരിച്ച് ഇരുവരും ഓതറൈസേഷൻ സമിതി മുമ്പാകെ സംയുക്ത അപേക്ഷ നൽകി അനുമതി വാങ്ങണം.ഇതിന്‍റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ല ഓതറൈസേഷൻ സമിതിക്ക് അപേക്ഷ നൽകിയത്.കഴിഞ്ഞ 17ന് രോഗിയും ദാതാവും ഇവരുടെ ബന്ധുക്കളുമടക്കമുള്ളവരെ അഭിമുഖം നടത്തിയാണ് അപേക്ഷ തള്ളി റിപ്പോർട്ട് സമർപ്പിച്ചത്.
വൃക്ക സ്വീകരിക്കുന്നയാളുടെ ഭാര്യയുമായി ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ വെച്ചുള്ള പരിചയം അടുത്ത സ്നേഹബന്ധമായി മാറിയെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് വൃക്ക നൽകാൻ സന്നദ്ധയായതെന്നുമാണ് ഇരുവരും അപേക്ഷയിൽ വ്യക്തമാക്കിയത്.എന്നാൽ, ധ്യാനകേന്ദ്രത്തിലെ നിത്യസന്ദർശകരായ അവയവ സ്വീകർത്താവും ഭാര്യയും ക്രൈസ്തവ സമുദായാംഗങ്ങളും ദാതാവ് മുസ്‍ലിം സമുദായക്കാരിയുമാണെന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്.ഇവർ തമ്മിൽ അവയവദാനത്തിന് സന്നദ്ധമാകുംവിധമുള്ള സ്നേഹബന്ധം രൂപപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ഇരുവരുടെയു മതം സൂചിപ്പിച്ചുകൊണ്ടുള്ള സമിതി റിപ്പോർട്ടിലെ പരാമർശം.ഇരുവരുടെയും ജോലിയും വരുമാനവും സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തതയില്ല,ബന്ധത്തിന്‍റെ കാര്യത്തിൽ പൊലീസ് നൽകിയ റിപ്പോർട്ട് എതിരാണ് തുടങ്ങിയ ന്യായങ്ങളും അപേക്ഷ തള്ളിയ റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുണ്ട്.എന്നാൽ, പൊലീസ് റിപ്പോർട്ട് അവയവദാനത്തിന് അനുകൂലമാണെന്നും ഇത് മറച്ചുവെച്ചാണ് സമിതിയുടെ തീരുമാനമെന്നും അപേക്ഷകർ പറയുന്നു.രോഗിയും ദാതാവും തമ്മിൽ അടുത്ത ബന്ധമില്ലെന്ന കാരണത്താൽ ജില്ല, സംസ്ഥാനതല ഓതറൈസേഷൻ സമിതികൾ അവയവദാന അപേക്ഷ തള്ളുന്നത് പതിവാണ്.

