കാസർഗോഡ് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്‍റെ മരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്. സംഭവത്തില്‍ മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേർ അറസ്റ്റില്‍.കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ(ഷമീമ), ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.സ്വര്‍ണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ഗഫൂറിന്‍റെ വീട്ടില്‍ വച്ച് മന്ത്രവാദം നടത്തി ഇവർ 596 പവന്‍ സ്വര്‍ണം തട്ടിയെടുത്തു.ഈ സ്വർണം തിരിച്ച് നല്‍കേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം നടത്തിയത്.
2023 ഏപ്രില്‍ 14 നാണ് അബ്ദുള്‍ ഗഫൂറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് വീട്ടില്‍ നിന്ന് സ്വർണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. ഇതോടെ അബ്ദുല്‍ ഗഫൂറിന്‍റെ മകൻ അഹമ്മദ് മുസമ്മില്‍ പോലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തില്‍ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് തെളിഞ്ഞു. ബേക്കല്‍ പോലീസ് ആദ്യമന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.