യുവാവ് ജീവനൊടുക്കിയ കേസില്‍ അയല്‍വാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ഹണിട്രാപ്പായിരുന്നു ആത്മഹത്യയ്ക്ക് കാരണം.മലപ്പുറം എടക്കര പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിലാണ് അറസ്റ്റ്. ഡല്‍ഹി ബിസിനസുകാരനായ രതീഷ് ജൂണ്‍ 11 നാണ് പള്ളിക്കുത്തിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. പള്ളിക്കുത്ത് സ്വദേശിനി ഇടപ്പലം സിന്ധു, (41) ഭര്‍ത്താവ് ശ്രീരാജ് (44), സിന്ധുവിന്റെ ബന്ധുവായ പള്ളിക്കുത്ത് കൊന്നമണ്ണ മടുക്കോലില്‍ പ്രവീണ്‍ (38), നാട്ടുകാരനും ശ്രീരാജിന്റെ സുഹൃത്തുമായ കാക്കനാട്ടു പറമ്ബില്‍ മഹേഷ് (25), എന്നിവരെയാണ് സിഐ ടി വി ധനഞ്ജയദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ സാബു ഒളിവിലാണ്.
2024 നവംബറിലാണ് ഇവര്‍ രതീഷിനെ നഗ്‌നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു മര്‍ദനം. വീട്ടില്‍ വച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേര്‍ന്ന് നഗ്‌നനാക്കി. വിവസ്ത്രനായി നില്‍ക്കുന്ന രതീഷിനൊപ്പം യുവതി കൂടെനിന്ന് ഫോട്ടോ എടുത്തു. ഫോട്ടോ പുറത്തു വിടാതിരിക്കാനായി പണം ആവശ്യപ്പെട്ടു. പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ഫോട്ടോ രതീഷിന്റെ സ്‌കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും അയച്ചുനല്‍കി. ഇതോടെയാണ് യുവാവ് ജീവനൊടുക്കിയതെന്ന് രതീഷിന്റെ അമ്മ ആരോപിച്ചിരുന്നു.
രതീഷും സിന്ധുവും ബന്ധുക്കളും സഹപാഠികളുമായിരുന്നു. സിന്ധു പലപ്പോഴായി പല ആവശ്യങ്ങള്‍ പറഞ്ഞ് രതീഷില്‍ നിന്നും പണം കൈപ്പറ്റിയിരുന്നു. രതീഷില്‍ നിന്നും കൂടുതല്‍ പണം തട്ടിയെടുക്കാനും സിന്ധുവും ഭര്‍ത്താവ് ശ്രീരാജും ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. സഹായത്തിനായി മഹേഷിനേയും പ്രവീണിനേയും കൂടെ കൂട്ടി. രതീഷ് നാട്ടിലെത്തിയ സമയത്ത് സിന്ധു പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്‌ന വീഡിയോ പകര്‍ത്തുകയായിരുന്നു.

