ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ.അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സർക്കാരിൽ നിന്നോ ദേവസ്വം ബോർഡിൽ നിന്നോ കൈപ്പറ്റാൻ പാടില്ലെന്നായിരുന്നു കോടതിയുടെ നിർദേശം. അയ്യപ്പ സംഗമത്തിന് വേണ്ട പണം സ്പോൺസർഷിപ്പിലൂടെ കണ്ടെത്താം എന്നായിരുന്നു ദേവസ്വം ബോർഡ് പ്രതീക്ഷിച്ചിരുന്നത്. ഏകദേശം എട്ടു കോടി രൂപ ചിലവ് വരുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി തന്നെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ദേവസ്വം ബോർഡിൻ്റെ സർപ്ലസ് ഫണ്ടിൽ നിന്നാണ് 3.4 കോടി രൂപ നൽകിയിരിക്കുന്നത്. എന്നാൽ, ബോർഡിന് ചെലവായ തുക പൂർണമായും സ്പോൺസർഷിപ്പിലൂടെ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്.അതേസമയം, ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോർട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമർശമുണ്ട്.

