മനുഷ്യ ജീവനും സ്വത്തിനും ഭീക്ഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണന്ന് ഫ്രാൻസിസ് ജോർജ് എം.പി. സംസ്ഥാന സർക്കാർ ചെയ്യേണ്ട ഒരു കാര്യങ്ങളും ചെയ്യാതെ നിത്യേനെയെന്നോണം വന്യജീവികളുടെ ആക്രമണം നേരിടുന്ന ജനങ്ങളെ കബളിപ്പിക്കാൻ ഉദ്യേശിച്ചുകൊണ്ടാണ് ഇപ്പോൾ ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിൽ ദിനം പ്രതി വന്യജീവികളുടെ ആക്രമണം മൂലം മലയോര മേഖലയിലെ ജനങ്ങൾ മരണപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇത് വർഷങ്ങളായി തുടരുകയാണ്.ഇക്കാലമത്രയും സംസ്ഥാന സർക്കാർ പറഞ്ഞിരുന്നത് കേന്ദ ഗവൺമെന്റിന്റെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ മൂലം സംസ്ഥാനത്തിന് ഫലപ്രദമായി നടപടികൾ എടുക്കാൻ സാധിക്കുന്നില്ല എന്നാണ്.അതിനാൽ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആണ് ആവശ്യപ്പെട്ടിരുന്നത്
വാസ്‌തവത്തിൽ ഈ വിഷയം കേന്ദ്ര വനം വകുപ്പ് മന്ത്രിയുടെയും പാർലമെൻറ്റിൻന്റെയും ശ്രദ്ധയിൽ പെടുത്തിയപ്പോൾ ലഭിച്ച മറുപടി മനുഷ്യജീവന് ഹാനികരമായതും കൃഷിക്ക് നാശനഷ്ടം വരുത്തുന്നതുമായ ഷെഡ്യൂൾ 1, 2 വിഭാഗത്തിൽ പെട്ട വന്യജീവികളെ സാഹചര്യം അനുസരിച്ച് വേട്ടയാടാൻ അതായത് കൊല്ലാനോ അവയെ പിടികൂടാനോ ഉള്ള അധികാരം വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11(i)a പ്രകാരവും സെക്‌ഷൻ 11(1i)b പ്രകാരവും സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് ഉണ്ട് എന്നുള്ളതാണ്. ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചു കൊണ്ട് പാർലമെന്റിൽ 2024 സെപ്റ്റംബർ 2 നും, 2025 ഏപ്രിൽ 8 നും കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി രേഖാമൂലം അറിയിച്ചിട്ടുള്ളതാണ്. മാത്രവുമല്ല 2025 മാർച്ച് 12-ാം തീയതി ലോക്സഭയിലെ ശൂന്യവേളയിൽ 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണം എന്ന് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടപ്പോൾ ആണ് മന്ത്രി ഇത് പറഞ്ഞത് മേൽ പറഞ്ഞ വസ്‌തുതകൾ തന്നെയാണ്. ഇത് രേഖാമൂലം അറിയിച്ചിട്ടുമുണ്ട്.ഇത് സംബന്ധിച്ച് സംസ്ഥാനത്തെ വന്യജീവി വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കേന്ദ്രവന മന്ത്രാലയം രേഖാമൂലം നിർദേശം നൽകിയിട്ടുള്ളതുമാണന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ഈ കത്തിൽ ലോക്‌സഭയിലെ ശൂന്യവേളയിൽ ഫ്രാൻസിസ് ജോർജ് പ്രസ്‌തുത വിഷയം ശ്രദ്ധയിൽ പെടുത്തിയതായി പരാമർശിക്കുന്നുമുണ്ട്.കേന്ദ്ര വനം മന്ത്രാലയം സംസ്ഥാന ഗവൺമെൻ്റിന് നൽകിയിട്ടുള്ള കത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോ,ഇദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, മനുഷ്യജീവനോ സ്വത്തുക്കൾക്കോ ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകണമെന്ന് കാണിച്ചിട്ടുണ്ട്..ഈ കത്ത് 2025 ഏപ്രിൽ 3 ന് ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് സംസ്ഥാന ഗവൺമെന്റിന് അയച്ചിട്ടുള്ളതുമാണ്.ഇത്രയും വ്യക്തമായ ഉത്തരവ് നിലനിൽക്കേ ഇപ്പോൾ വിണ്ടും വന്യജീവികളെ വെടിവയ്ക്കാൻ അനുമതി തേടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ജനങ്ങളെ കബളിപ്പിക്കാനാണന്ന് എം പി പറഞ്ഞു.വന്യജീവി ആക്രമണങ്ങൾ വൻതോതിൽ ഉണ്ടാകുന്ന നിലമ്പൂർ മേഖലയിലെ വോട്ടർമാരെ കേന്ദ്ര ഗവൺമെൻറ്റാണ് ഇതിന് ഉത്തരവാദി എന്ന് പറഞ്ഞ് തെറ്റി ധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ ഈ തിരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.സംസ്ഥാന ഗവൺമെന്റിനെ അധികാരപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് നൽകിയിട്ടുള്ള സാഹചര്യത്തിൽ ഈ വിഷയത്തിൽ സത്വരമായ നടപടി സ്വീകരിക്കേണ്ട സംസ്ഥാന ഗവൺമെന്റും, വനം വകുപ്പും ഒന്നും ചെയ്യാതെ അനേകരുടെ ജീവൻ നഷ്ടപ്പെടുത്തുകയും സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിക്കുകയോ ചെയ്യുന്നത് കണ്ട് നിൽക്കുന്ന ജനവഞ്ചനയാണ്.കേന്ദ്ര ഗവൺമെൻറിന്റെ അനുമതി നിലവിൽ ഉണ്ടായിട്ടും അത് ഉപയോഗിച്ച് നടപടി സ്വീകരിക്കാൻ തയ്യാറാകാത്തത് സംസ്ഥാന ഗവൺമെന്റിന്റെ അനാസ്ഥയാണ് കാട്ടുന്നതെന്നും ഫ്രാൻസിസ് ജോർജ് എം പി കോട്ടയത്ത് പറഞ്ഞു