രാജ്ഭവനിലെ മുൻ ജീവനക്കാരൻ്റെ സിനിമയില്‍ അഭിനയിച്ചിട്ട് പണം ലഭിച്ചില്ല എന്ന നടി സോണിയ മല്‍ഹാറിൻ്റെ ആരോപണത്തില്‍ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഏതുവിഭാഗത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത് എന്ന് അറിയില്ലെന്നും രാജ്ഭവനിലെ ജീവനക്കാരനെതിരെയും സമാനമായ ആരോപണം വന്നു എന്നത് ഖേദകരമെന്നും ഗവർണർ പറഞ്ഞു.
ധൈര്യപൂർവ്വം നടിമാർ മുന്നോട്ട് വരുന്നത് സ്വാഗതാർഹമാണ്. പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞത് വിശ്വസിക്കാനാണ് നിലവില്‍ താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.
പരാതി ലഭിച്ചാല്‍ തൻ്റെ ഭരണഘടനാപരമായ പദവി വെച്ച് ചെയ്യാവുന്നതെല്ലാം ചെയ്യും. ഇതുവരെ ഒരു പരാതിയും ആരുടെ കയ്യില്‍ നിന്നും ലഭിച്ചിട്ടില്ല. പരാതി നല്‍കാൻ പോയ നടിയോട് പൊലീസ് സഹകരിച്ചില്ല എന്നുള്ളത് സങ്കടകരമാണ്.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ട് എന്നുള്ളത് ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറാനുള്ള ലൈസൻസ് അല്ല. കർശനമായ അടിയന്തര സ്വഭാവത്തിലുള്ള നടപടി മുഖ്യമന്ത്രി തന്നെ ഉറപ്പ് പറഞ്ഞിട്ടുണ്ട്. പരാതി നല്‍കാനായി ആരും ഭയപ്പെടേണ്ട ആവശ്യമില്ല, ധൈര്യപൂർവം മുൻപോട്ട് വരണം. വിഷയത്തില്‍ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.