അശ്ലീല വീഡിയോ വിവാദത്തിന് പിന്നാലെ കർണാടകയിലെ ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണക്കെതിരെ പീഡന പരാതിയും.
എംപിയും ഇപ്പോഴത്തെ സ്ഥാനാർത്ഥിയുമായ പ്രജ്വല്‍ രേവണ്ണയും പിതാവ് രേവണ്ണയും പലതവണ പീഡിപ്പിച്ചെന്നാണ് യുവതി പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി.
പ്രജ്വലിന്റെ ഭാര്യയുടെ ബന്ധുവായ യുവതിയാണ് പരാതിക്കാരി.
യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വല്‍ രാജ്യം വിട്ടു.
മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.
വീട്ടില്‍ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വല്‍ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു.
ഹൊലെനരസിപൂർ പൊലീസിലാണ് യുവതി പരാതി നല്‍കിയത്.
പരാതി കിട്ടിയതിന് പിന്നാലെ പൊലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പ്രജ്വലിനെതിരെ അശ്ലീല വീഡിയോ വിവാദം കത്തി പടരുന്നതിനിടെയാണ് പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്.
കഴിഞ്ഞ ദിവസം ഒട്ടേറെ സ്ത്രീകള്‍ക്കൊപ്പമുള്ള പ്രജ്വലിന്റെ അശ്ലീല വിഡിയോകള്‍ പ്രചരിച്ചിരുന്നു.
അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകള്‍ പാർക്കുകള്‍, ബസ് സ്റ്റോപ്പുകള്‍, സ്റ്റേഡിയം എന്നിവിടങ്ങളില്‍ നിന്നാണു ലഭിച്ചത്.
സ്വയം ചിത്രീകരിച്ച ദൃശ്യങ്ങള്‍ അബദ്ധത്തില്‍ ചോർന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ലൈംഗിക പീഡന പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വല്‍ രാജ്യം വിട്ടു.
ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കാണ് പ്രജ്വല്‍ പോയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍.