രാജസ്ഥാനിലെ ആനകൾക്ക് വേണ്ടി മാത്രമുള്ള ഒരു ഗ്രാമത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഹാഥി ഗാവ് എന്നാണ് ഗ്രാമം അറിയപ്പെടുന്നത്.
80 ആനകളുണ്ട് ഇവിടെ. ഇവർക്കായി താമസസൌകര്യവും നിർമ്മിച്ചിട്ടുണ്ട്. കുളം, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.
ജയ്പൂരിൽ നിന്ന് 20 കിലോമീറ്റർ അകലെ അമേർ കോട്ടയ്ക്ക് സമീപമാണ് ഈ ഗ്രാമം. ആനകൾക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
നാട്ടിലെ ആളുകൾ മാത്രമല്ല വിദേശ വിനോദസഞ്ചാരികളും ഇവിടം കാണാൻ എത്തുന്നു. ആനകൾക്കൊപ്പമാണ് ഈ ഗ്രാമക്കാർ കഴിയുന്നത്. ഇപ്പോൾ 80 ആനകളും അത്രയും തന്നെ പാപ്പാന്മാരും ഉണ്ടിവിടെ. ഒരാനയ്ക്ക് ഒരു പാപ്പാൻ എന്ന കണക്കിലാണ് സംരക്ഷണം.
മനുഷ്യരെപ്പോലെ ഇവിടെയുള്ള ആനകൾക്കും ലക്ഷ്മി, ചമേലി, രൂപ, ചഞ്ചൽ എന്നിങ്ങനെ പേരുകൾ ഉണ്ട്. അവയെ അവയുടെ പേരുകൾ കൊണ്ട് തിരിച്ചറിയുന്നു.
പ്രത്യേക തിരിച്ചറിയലിനായി ആനകളുടെ ചെവിയിൽ മൈക്രോചിപ്പുകളും ഘടിപ്പിച്ചിട്ടുണ്ട്. ആനകൾക്കുള്ള കൊട്ടിലുകളും പാപ്പാന്മാർക്കുള്ള പ്രത്യേക മുറികളും ഇവിടെ ഉണ്ട്.
അമേർ കോട്ടയിൽ ആനസവാരികൾ അനുവദിക്കാറുണ്ട്. ഈ ഗ്രാമത്തിൽ ആനകളുടെ എണ്ണം വർധിക്കുന്നത് കണ്ടാണ് സംസ്ഥാന സർക്കാർ 2010-ൽ ആനഗ്രാമമായി പ്രഖ്യാപിച്ചത്. 30 ഹെക്ടറിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. രാജസ്ഥാൻ ടൂറിസം ഡിപ്പാർട്ട്‌മെൻ്റ് വികസിപ്പിച്ച ആന ഗ്രാമം ഇപ്പോൾ വനം വകുപ്പാണ് നോക്കി നടത്തുന്നത്.