തിരുവനന്തപുരം : നെയ്യാറ്റിൻകര ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിച്ച ശേഷം അന്തരിച്ച അധ്യാപകന്റെ കുടുംബപെൻഷൻ അവിവാഹിതയായ മകൾക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2019 ൽ സർക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ രണ്ടാഴ്ചക്കകം നൽകിയില്ലെങ്കിൽ പ്രഥമാധ്യാപകനെതിരെ ഡി.പി.ഐ. ക്ക് അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
നെയ്യാറ്റിൻകര പിരായിംമൂട് സ്വദേശിനി കെ. പി. സരോജം നൽകിയ പരാതിയിലാണ് ഉത്തരവ്. പരാതിക്കാരിയുടെ പിതാവ് കെ. തപസിമുത്തുനാടാർ 2013 ഫെബ്രുവരിയിൽ മരിച്ചു. 1998ൽ അമ്മയും മരിച്ചു. രണ്ടു സഹോദരൻമാരിൽ ഒരാൾ 2015ൽ മരിച്ചു. മറ്റൊരാൾ വിവാഹിതനാണ്. അവിവാഹിതയായ പരാതിക്കാരിക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും ജോലി ലഭിച്ചില്ല.പൊതുവിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനിൽ നൽകിയ വിശദീകരണത്തിൽ, 2018 ൽ ലഭിച്ച അപേക്ഷക്ക് 2019 ജൂലൈ ഒന്നിന് സർക്കാർ ചില രേഖകൾ കൂടി ആവശ്യപ്പെട്ടു. ഇത് ഹാജരാക്കാൻ പ്രഥമാധ്യാപകനും അപേക്ഷകയ്ക്കും പലതവണ നിർദ്ദേശം നൽകിയിട്ടും ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.പരാതിക്കാരിക്ക് കൂടുതൽ പരാതിയുണ്ടെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനുള്ള സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ട് പരാതി കമ്മീഷൻ തീർപ്പാക്കി.

