2021ലെ പീരുമേടില്‍ നിന്നുളള വാഴൂർ സോമൻ എംഎൽഎയുടെ വിജയം ചോദ്യം ചെയ്ത് കൊണ്ടുളള ഹർജിയില്‍ ഹൈക്കോടതി വിധി പുറപ്പെടുവിക്കും
യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സിറിയക് തോമസാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചു എന്നതാണ് തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുളള ഹർജിയിലെ പ്രധാന ആക്ഷേപം.
രാവിലെ 11നാണ് വാഴൂർ സോമന് എതിരായ തിരഞ്ഞെടുപ്പ് ഹർജിയില്‍ ഹൈക്കോടതി വിധി പറയുക.
ജസ്റ്റീസ് മേരി തോമസിൻെറ ബഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.
ഇന്ന് ജുഡീഷ്യല്‍ സർവീസില്‍ നിന്ന് വിരമിക്കുകയാണ് ജസ്റ്റീസ് മേരി തോമസ്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പീരുമേട് മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായിരുന്ന വാഴൂർ സോമനെ വിജയിയായി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻെറ തീരുമാനം നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാരൻെറ വാദം.
അതുകൊണ്ടുതന്നെ വാഴൂർ സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിങ്ങ് ഓഫിസറുടെ നടപടി റദ്ദാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വാഴൂർ സോമൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക അപൂർണമാണെന്ന വാദവും തിരഞ്ഞെടുപ്പ് ഹർജിയില്‍ ഉന്നയിക്കുന്നുണ്ട്.
പൂർണമല്ലാത്ത നാമനിർദ്ദേശപത്രിക അംഗീകരിച്ച നടപടി നിയമവിരുദ്ധമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജനപ്രാതിനിധ്യ നിയമത്തിലെ നൂറാം വകുപ്പ് ഉദ്ധരിച്ചുകൊണ്ടാണ് ഈ വാദം ഉന്നയിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരിക്കെയാണ് വാഴൂര്‍ സോമന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചപ്പോള്‍ ഇതെപ്പറ്റിയുളള വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും ഹർജിക്കാരനായ യു.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് തോമസ് ആരോപിക്കുന്നുണ്ട്.