സംസ്ഥാനത്തെ സ്കൂളുകളില്‍ പുതിയ അധ്യയന വർഷത്തില്‍ ഹൈസ്കൂള്‍ ക്ലാസുകള്‍ക്ക് വെള്ളിയാഴ്ചകള്‍ ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളില്‍ അരമണിക്കൂർ അധ്യയന സമയം വർധിപ്പിക്കും. ഹൈസ്കൂള്‍ ക്ലാസുകള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നിർദേശിച്ച, വർഷത്തില്‍ 1200 മണിക്കൂർ തികക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിദിനം അര മണിക്കൂർ വർധിപ്പിക്കാനുള്ള തീരുമാനം. പുതിയ അധ്യയനവർഷത്തില്‍ ഹൈസ്കൂള്‍ ക്ലാസുകള്‍ക്ക് ആറാം പ്രവൃത്തിദിനമല്ലാതെ വരുന്ന ആറ് ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 204 അധ്യയന ദിനങ്ങള്‍ ഉറപ്പുവരുത്തും. 204 അധ്യയന ദിനങ്ങളും ഇവയില്‍ വെള്ളിയാഴ്ചകള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ അര മണിക്കൂർ വർധിപ്പിക്കുന്നതും ചേർത്ത് 1200 മണിക്കൂർ തികക്കാനാണ് തീരുമാനം.ഒന്നു മുതല്‍ നാലു വരെയുള്ള എല്‍.പി ക്ലാസുകള്‍ക്ക് 800 മണിക്കൂർ അധ്യയനം മതിയെന്നതിനാല്‍ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കില്ല. എന്നാല്‍, ആയിരം മണിക്കൂർ വേണ്ട യു.പി ക്ലാസുകള്‍ക്ക് ആറാം പ്രവൃത്തി ദിനമായി വരാത്ത രണ്ട് ശനിയാഴ്ചകള്‍ കൂടി അധ്യയനദിനമാക്കും.മന്ത്രി ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന ഗുണനിലവാര മേല്‍നോട്ട സമിതി (ക്യു.ഐ.പി) വിദ്യാഭ്യാസ കലണ്ടറിന് രൂപം നല്‍കാൻ ചേർന്ന യോഗത്തിലാണ് തീരുമാനം.