വോട്ടിംഗ് മെഷീൻ്റെ ചരിത്രമറിയാം!

സമ്മതിദാനം രേഖപ്പെടുത്തുന്നതിന് ബാലറ്റ് പേപ്പറിനു പകരമുള്ള ഇലക്ട്രോണിക് സംവിധാനമാണ് ഇ.വി.എം. അഥവാ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍.

1892-ല്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് ആദ്യവോട്ടിംഗ് യന്ത്രമായ മെക്കാനിക്കല്‍ ലിവര്‍ മെഷീന്‍ ആദ്യമായി ഉപയോഗിച്ചത്.

വോട്ടര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെയുള്ള ലിവര്‍ അമര്‍ത്തിയായിരുന്നു വോട്ടിംഗ് രേഖപ്പെടുത്തിയത്.

1964-ല്‍ അമേരിക്കയില്‍ പഞ്ച്കാര്‍ഡ് സംവിധാനത്തില്‍ മെഷീന്‍ ഉപയോഗിച്ചു.

വോട്ടര്‍മാര്‍ കാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെയുള്ള വൃത്തം മെഷീനില്‍ പഞ്ച് ചെയ്യുന്ന രീതിയായിരുന്നു ഇത്.

പിന്നീട് ഇന്‍റര്‍നെറ്റ് വോട്ടിംഗ്, ഒപ്റ്റിക്കല്‍ സ്കാന്‍ മാര്‍ക്ക് സെന്‍സര്‍ എന്നിവ വന്നെങ്കിലും ഇന്ന് ഇന്ത്യയില്‍ ഉപയോഗിക്കുന്ന, മെഷീനില്‍ തന്നെ വോട്ട് രേഖപ്പെടുത്തുന്ന സംവിധാനമാണ് പിന്നീട് പ്രചാരത്തില്‍ വന്നത്.

1838-ല്‍ ബെഞ്ചമിന്‍ ജോളി എന്നൊരാള്‍ കണ്ടുപിടിച്ച വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ത്ഥിയുടെ നേരെയുള്ള ദ്വാരത്തില്‍ ഒരു ചെറിയ ഗോളം നിക്ഷേപിക്കണമായിരുന്നു.

ഒരു വോട്ടര്‍ക്ക് ഒരു ഗോളമേ നല്‍കിയിരുന്നുള്ളൂ എന്നതുകൊണ്ട് ഒരു വോട്ടേ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ.

1875-ല്‍ കെന്‍റിലെ ഹെന്‍റി സ്പ്രാറ്റ് കണ്ടുപിടിച്ച വോട്ടിംഗ് മെഷീന് യുഎസ് പേറ്റന്‍റ് ലഭിച്ചു.

എന്നാല്‍ ഈ മെഷീനില്‍ ഒന്നില്‍ കൂടുതല്‍ വോട്ടു ചെയ്യാനുള്ള സാധ്യത കൂടുതലായിരുന്നു.

1881-ല്‍ ചിക്കാഗോയിലെ ആന്‍റണി ബെറെനക് തന്‍റെ വോട്ടിംഗ് മെഷീന് പേറ്റന്‍റ് സമ്പാദിച്ചു.

ഈ മെഷീനായിരുന്നു യുഎസില്‍ ഉപയോഗിച്ചത്.

1965-ലെ പഞ്ച് കാര്‍ഡ് മെഷീന്‍ ജോസഫ് പി.ഹാരിസിന്‍റെ കണ്ടെത്തലായിരുന്നു.

പില്‍ക്കാലത്ത് പല മാറ്റങ്ങളും വരുത്തിയ വോട്ടിംഗ് മെഷീന്‍ പ്രചാരത്തില്‍ വന്നു.

വോട്ടിംഗ് യന്ത്രം ഭാരതത്തില്‍

1982-ല്‍ ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത് എറണാകുളം ജില്ലയിലെ പറവൂര്‍ ഉപതിരഞ്ഞെടുപ്പിലാണ്.

അന്ന് 50 ബൂത്തുകളില്‍ മാത്രമാണ് യന്ത്രം ഉപയോഗിച്ചത്.

എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുതന്നെ ഇവിടെ തിരഞ്ഞെടുപ്പ് വീണ്ടും നടത്തുകയുണ്ടായി.

1989-ല്‍, ‘1951-ലെ ജനപ്രാതിനിധ്യനിയമം’ ഭേദഗതി ചെയ്ത് ഇന്ത്യന്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തിന്‍റെ ഉപയോഗം നിയമപ്രാബല്യമുള്ളതാക്കി.

2001-ലെ കേരളനിയമസഭാതിരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളില്‍ യന്ത്രം ഉപയോഗിച്ചു.

2004-ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇന്ത്യയില്‍ വ്യാപകമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത്.

പിന്നീട് വോട്ടിംഗ് മെഷീന്‍ തന്നെയാണ് തിരഞ്ഞെടുപ്പിന് ഉപയോഗിച്ചുവരുന്നത്.

വോട്ടിംഗ് മെഷീന്‍റെ പ്രവര്‍ത്തനം

കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നീ രണ്ട് ഭാഗങ്ങള്‍ ചേര്‍ന്ന സംവിധാനമാണ് വോട്ടിംഗ് മെഷീന്‍.

ഈ രണ്ട് ഭാഗങ്ങള്‍ തമ്മിലും കേബിള്‍ വഴി ബന്ധിപ്പിച്ചിരിക്കും. കണ്‍ട്രോള്‍ യൂണിറ്റിലാണ് ബാറ്ററി പ്രവര്‍ത്തിക്കുന്നത്.

മെഷീന്‍ നിലവില്‍ വരുന്നതിനു മുമ്പ് വോട്ടു ചെയ്യാനുള്ള ബാലറ്റ് പേപ്പര്‍ നല്‍കിയായിരുന്നു പ്രിസൈഡിംഗ് ഓഫീസര്‍ വോട്ടു ചെയ്യാനുള്ള അനുവാദം വോട്ടര്‍ക്ക് നല്‍കിയിരുന്നത്.

ഇതിനു പകരമായി ഇപ്പോള്‍ ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് എന്ന ബട്ടണ്‍ അമര്‍ത്തുന്നു.

ബാലറ്റ് യൂണിറ്റിലാണ് വോട്ടര്‍ തന്‍റെ വോട്ട് രേഖപ്പെടുത്തുന്നത്.

ഒരു ബാലറ്റ് യൂണിറ്റില്‍ 16 സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള ബട്ടണുകള്‍ ഉണ്ടായിരിക്കും.

ബാലറ്റ് യൂണിറ്റിലെ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണില്‍ വിരലമര്‍ത്തിയാണ് സമ്മതിദാനം രേഖപ്പെടുത്തേണ്ടത്.

വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ബീപ് ശബ്ദം കേള്‍ക്കും.

ഒരു തവണ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ ശേഷം വീണ്ടും എത്ര ശ്രമിച്ചാലും ഒന്നിലേറെ വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല.

കാരണം വോട്ട് ചെയ്യണമെങ്കില്‍ പ്രിസൈഡിംഗ് ഓഫീസറുടെ അനുവാദമായി അദ്ദേഹം കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തിയാലല്ലേ വോട്ടു ചെയ്യാന്‍ പറ്റുകയുള്ളൂ.

ഒരേ സമയം ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കു നേരെ വിരലമര്‍ത്തിയാലും അമര്‍ത്തുമ്പോഴുള്ള ശരിയായ ബലം പ്രയോഗിക്കപ്പെട്ട ഒരേയൊരു ബട്ടണ്‍ മാത്രമേ പ്രവര്‍ത്തനക്ഷമമാകുകയുമുള്ളൂ.

അങ്ങനെ അമര്‍ത്തപ്പെട്ട ആ ബട്ടണ്‍ ആണ്, അതായത് ആ സ്ഥാനാര്‍ത്ഥിക്കായിരിക്കും വോട്ടര്‍ വോട്ടു ചെയ്തത്.

ഇക്കാരണം കൊണ്ട് അസാധുവോട്ട് ഉണ്ടാകുന്നുമില്ല.

വോട്ടിംഗിനിടെ എന്തെങ്കിലും യന്ത്രത്തകരാര്‍ സംഭവിച്ച് പിന്നീട് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കിലും അതുവരെ രേഖപ്പെടുത്തിയ വോട്ടുകള്‍ സുരക്ഷിതമായിരിക്കും.

വോട്ടെണ്ണുന്നതിന് കണ്‍ട്രോള്‍ യൂണിറ്റ് മാത്രമേ ആവശ്യമുള്ളൂ.

വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷം ബാറ്ററി എടുത്തുമാറ്റിയശേഷമാണ് കണ്‍ട്രോള്‍ യൂണിറ്റ് സൂക്ഷിക്കുന്നത്.

അടുത്ത പത്തു വര്‍ഷങ്ങള്‍ വരെ ഇതിലെ വിവരങ്ങള്‍ ലഭ്യമാകത്തക്ക വിധത്തിലാണ് യന്ത്രത്തിന്‍റെ രൂപകല്‍പ്പന.

നോട്ടാ ബട്ടണ്‍

നോട്ടാ ബട്ടണ്‍ (NOTA-None of the Above-Button) കൂടി ഇപ്പോള്‍ വോട്ടിംഗ് മെഷീനില്‍ ചേര്‍ത്തു.

ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടു ചെയ്യുന്നില്ല എന്നു രേഖപ്പെടുത്തുന്ന ബട്ടണാണിത്.

2013-ലെ സുപ്രീംകോടതിവിധിയനുസരിച്ചാണ് ഈ ബട്ടണ്‍ ചേര്‍ത്തത്.

തയ്യാറാക്കിയത് : റ്റി. എസ്. രാജശ്രീ

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...