.നിയമവിരുദ്ധമായി എറണാകുളം സെന്റ് മേരീസ് ബെസലിക്കയിൽ തുടരുന്ന സസ്പെൻറ് ചെയ്യപ്പെട്ട ഫാ. വർഗീസ് മണവാളനെ പുറത്താക്കണമെന്ന സീറോ മലബാർ സഭ സ്പെഷ്യൽ ട്രൈബ്യൂണൽ ഉത്തരവ് നടപ്പിലാക്കുന്നതിൽ മാർ റാഫേൽ തട്ടിലും മാർ ജോസഫ് പാംപ്ലാനിയും നിഷ്ക്രിയത്വം തുടർന്നാൽ സഭാ കോടതി വിധി നടപ്പിലാക്കാൻ വിശ്വാസികൾ നേരിട്ട് രംഗത്തിറങ്ങുമെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ഭാരവാഹികൾ അറിയിച്ചു.അതിരൂപത മെത്രാപ്പോലീത്തയുടെയും അദ്ദേഹത്തിന്റെ വികാരിയുടെയും മനപൂർവ്വമുള്ള ഈ അലസതമൂലം ഉണ്ടാകുന്ന ക്രമസമാധാനപരവും നിയമപരവുമായ എല്ലാവിധ പ്രശ്നങ്ങൾക്കും ഇരു മെത്രാന്മാർ മാത്രമായിരിക്കും ഉത്തരവാദികളെന്നും അവർ പറഞ്ഞു. സഭാ നിയമങ്ങളെയും മെലധികാരികളെയും വെല്ലുവിളിച്ചുകൊണ്ട് ബെസലിക്കയിൽ താമസം തുടരുന്ന ഫാ. മണവാളനെ അവിടെ നിന്നും പുറത്താക്കാൻ ട്രൈബ്യൂണൽ അനുവദിച്ചിരുന്ന സമയം ഈ മാസം 12ന് അവസാനിച്ചു. വൈദീകൻ ഉത്തരവ് അനുസരിക്കുന്നില്ലെങ്കിൽ പോലീസിന്റെ സഹായത്തോടെ വിധി നടപ്പിലാക്കാനുള്ള നിർദ്ദേശവും മെത്രാന്മാർക്ക് നൽകിയിട്ടുണ്ട്. സഭാ വിരുദ്ധ പ്രവർത്തനങ്ങളും വിമത നിലപാടുകളും സ്വീകരിച്ചിരിക്കുന്ന എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദീകരുടെയും അൽമായരുടെയും പക്ഷം ചേർന്ന് മാർ തട്ടിലും പാംപ്ലാനിയും സഭാ തീരുമാനങ്ങൾ അട്ടിമറിക്കുകയാണ് എന്നതിന്റെ വ്യക്തമായ തെളിവാണ് ഉത്തരവ് നടപ്പിലാക്കാതിരിക്കുന്നത്. സഭാ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും അവ നടപ്പിലാക്കി മാതൃകയാകേണ്ടവർ തന്നെ അവയുടെ വിധ്വംസകരാകുന്ന കാഴ്ചയാണ് ഇവിടെ നടക്കുന്നത്.അതിരൂപതയുടെ ചുമതലയുള്ള മേജർ ആർച്ച് ബിഷപ്പിനെ മറികടന്ന് ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് സഭാ സ്നേഹികളായ വിശ്വാസികളെ വഞ്ചിക്കുന്ന നയമാണ് മെത്രാപ്പോലീത്തൻ വികാരി സ്വീകരിച്ചുവരുന്നത്. അതിരൂപത കൂരിയയെ ഭരണകാര്യങ്ങളിൽ ഇടപെടുത്താതെ വിമത നേതാക്കളുമായി തലശ്ശേരിയിലെ വിവിധ സ്ഥലങ്ങളിൽ രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയാണ് പാംപ്ലാനി തീരുമാനങ്ങളെടുക്കുന്നത്. കഴിഞ്ഞ അഞ്ചാം തീയതി സസ്പെൻഡ് ചെയ്യപ്പെട്ടതും നടപടികൾ നേരിടുന്നതുമായ വിമത വൈദീകരെ ഉൾപ്പെടുത്തി നിയമവിരുദ്ധമായി വൈദീക സമിതി വിളിച്ചുചേർത്തതും, ഇതിൽ പ്രതിഷേധിച്ച വിശ്വാസികളെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതും കേസുകൾ എടുപ്പിച്ചതും, അതേ ദിവസം അർദ്ധരാത്രിയിൽ പൂട്ടിയിട്ടിരുന്ന എറണാകുളം ബെസലിക്ക ദേവാലയം പോലീസിൻറെയും വിമത നേതാക്കളുടെയും സാന്നിധ്യത്തിൽ വികാരിപോലും അറിയാതെ പൂട്ടുകൾ പൊളിച്ച് സാഭാവിരുദ്ധരെ പള്ളിയിൽ കയറ്റിയതും, വിവരമറിഞ്ഞ് എത്തി തടയാൻ ശ്രമിച്ച ഇടവകാംഗങ്ങളെ പോലീസ് മർദ്ദിച്ചതിനുമെല്ലാം പിന്നിൽ മാർ പാംപ്ലാനിയുടെ ബുദ്ധിയും രാഷ്ട്രീയ സ്വാധീനവുമാണ്. ഒരു കത്തോലിക്കാ മെത്രാന് യോജിക്കാത്ത വിധം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തെ മെത്രാൻ പദവിയിൽ നിന്നുതന്നെ പുറത്താക്കാൻ സിനഡ് അംഗങ്ങൾ ധൈര്യം കാണിക്കണം.അതിരൂപത കൂരിയയെ നോക്കുകുത്തിയാക്കിയും കുറ്റക്കാരായ വൈദികർക്കെതിരെയുള്ള നടപടികൾ മരവിപ്പിച്ചുo സഭാ നിയമങ്ങളുടെ പരസ്യമായ ലംഘനം നടത്തിക്കൊണ്ട് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്ന ജനാഭിമുഖ കുർബാന സമവായമെന്ന പേരിൽ വീണ്ടും അതിരൂപതയിൽ നടപ്പിലാക്കാനാണ് തലശ്ശേരി കേന്ദ്രീകരിച്ച് ഗൂഢാലോചനകൾ നടക്കുന്നത്. മേജർ ആർച്ച് ബിഷപ്പിന്റെ അനാരോഗ്യവും കഴിവില്ലായ്മയും മുതലെടുത്ത് സീറോ മലബാർ സഭയുടെ നിയന്ത്രണം കൈപിടിയിലാക്കുക എന്നതാണ് സിനഡ് സെക്രട്ടറി കൂടിയായ മാർ പാംപ്ലാനിയുടെ ഗൂഢ ലക്ഷ്യം.അതിരൂപത കൂരിയയെ മാറ്റിനിർത്തികൊണ്ടുള്ള തലശ്ശേരി ഭരണം അവസാനിപ്പിച്ച് മാർ പാംപ്ലാനി മെത്രാപ്പോലീത്തൻ വികാരി സ്ഥാനം രാജിവെക്കുക, വ്യവസ്ഥകൾ ഇല്ലാതെ ഏകീകൃത കുർബാന നടപ്പിലാക്കുക, കുറ്റക്കാരായ വൈദീകർർക്കെതിരെയുള്ള നടപടികൾ തുടരുക തുടങ്ങിയ ആവശ്യങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും സഭാനുകൂല സംഘടനകൾ തയ്യാറല്ല. ട്രൈബ്യൂണൽ ഉത്തരവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 10 ദിവസങ്ങളായി നടത്തുന്ന പ്രതിഷേധ സമരം ലക്ഷ്യം കാണുന്നതുവരെ തുടരുക തന്നെ ചെയ്യും. ബെസലിക്കയുടെ മുമ്പിൽ നടത്തുന്ന രാപകൽ സമരത്തിൽ അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി വിശ്വാസികളുടെ പിന്തുണയും സാന്നിധ്യവും ദിവസം തോറും വർദ്ധിച്ചുവരുന്നതായും ഭാരവാഹികൾ അറിയിച്ചു.