2022-23 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ഹയര്‍സെക്കണ്ടറി ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും 2023-24 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ധനകാര്യവകുപ്പിന്‍റെ അനുമതിക്ക് വിധേയമായി തുടരുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.
താൽക്കാലികമായി 178 ബാച്ചുകൾ അനുവദിയ്ക്കുമ്പോൾ ഒരു വർഷം മാത്രം ചുരുങ്ങിയത് 19,22,40,000 രൂപയുടെ അധിക സാമ്പത്തിക ബാധ്യത സർക്കാരിന് ഉണ്ടാകും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30% മാർജിനൽ സീറ്റ് വർദ്ധനവ് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ അനുവദിക്കും.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്‌ഡഡ് സ്ളുകളിലും 20% മാർജിനൽ സീറ്റ് വർദ്ധനവ് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ അനുവദിക്കും.
ഇതിനുപുറമെ ആവശ്യപ്പെടുന്ന എയ്‌ഡഡ് സ്‌കൂളുകൾക്ക് 10% കൂടി മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കും.
കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ എല്ലാ സർക്കാർ, എയ്‌ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലും 20% മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കും.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്‌ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലും 20% മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കില്ല.