ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോല്‍വി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പടുത്തുയര്‍ത്തിയ 264 റണ്‍സ് ഓസ്‌ട്രേലിയ 46.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യക്ക് നഷ്ടമായി. ആദ്യ മത്സരത്തിലും ഇന്ത്യ തോറ്റിരുന്നു._മാത്യു ഷോര്‍ട്ടി(74)ന്റെയും കൂപ്പര്‍ കൊനോലി (61*)യുടെയും അര്‍ദ്ധ സെഞ്ചുറിയുടെ ബലത്തിലാണ് ഓസ്‌ട്രേലിയ രണ്ടാം മത്സരത്തിലും അനായാസ വിജയം കരസ്ഥമാക്കിയത്.
മിച്ചല്‍ ഓവന്‍ (36), മാറ്റ് റെന്‍ഷോ (30) ട്രാവിസ് ഹെഡ് (28) എന്നിവരും ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് കരുത്തേകി. തുടക്കത്തില്‍ സ്‌കോറിങ് പതുക്കെയാക്കിയ ഓസ്‌ട്രേലിയ മധ്യ ഓവറുകളില്‍ സ്‌കോറിങ്ങിന് വേഗത കൂട്ടി. ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും തുടര്‍ച്ചയില്ലാത്തത് മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിന് ഇന്ത്യയെ തടഞ്ഞു. വാഷിങ്ടണ്‍ സുന്ദർ, റാണ, അര്‍ഷദീപ് സിങ് എന്നിവർ രണ്ട് വിക്കറ്റ് വീതവും അക്‌സര്‍ പട്ടേലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകളും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളും അക്ഷര്‍ പട്ടേലിന്റെയും ഹര്‍ഷിത് റാണയുടെയും നിര്‍ണായക ഇന്നിങ്സുകളുമാണ് തുടക്കത്തിലെ തകര്‍ച്ചയില്‍നിന്ന് മാന്യമായ സ്‌കോർ സമ്മാനിച്ചത്.97 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 73 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 77 പന്തുകള്‍ നേരിട്ട ശ്രേയസ് ഏഴ് ബൗണ്ടറിയടക്കം 61 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 118 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 6.5 ഓവറില്‍ 17 റണ്‍സിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെയും (9), വിരാട് കോലിയേയും (0) ഇന്ത്യയ്ക്ക് നഷ്ടമായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഡക്കായാണ് കോലി മടങ്ങിയത്. തുടക്കത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും സേവ്യര്‍ ബാര്‍ട്ട്ലെറ്റും മികച്ച സ്വിങ് കണ്ടെത്തിയതോടെ അഡ്ലെയ്ഡ് പിച്ചില്‍ പന്തിന്റെ ഗതിയറിയാതെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കുഴങ്ങി. ഓസീസിനായി ആദം സാംപ നാലു വിക്കറ്റ് വീഴ്ത്തി. സേവ്യര്‍ ബാര്‍ട്ട്ലെറ്റ് മൂന്നു വിക്കറ്റെടുത്തു. സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റ് വീഴ്ത്തി. ശനിയാഴ്ചയാണ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരം

