ഐ പി എൽ:ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്.മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ പഞ്ചാബ് കിംഗ്സ് അനായായം പരാജയപ്പെടുത്തുകയായിരുന്നു. ബംഗളൂരു ഉയർത്തിയ 96 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 11 പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കേ മറികടന്നു. അവസാന ഓവറുകളില്‍ അടിച്ചുതകർത്ത നെഹാല്‍ വധേരയാണ് പഞ്ചാബിന് തകർപ്പൻ ജയം സമ്മാനിച്ചത്.
ടോസ് നേടിയ പഞ്ചാബ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രേയസ് അയ്യരുടെ തീരുമാനം ശരിവക്കും വിധമായിരുന്നു പഞ്ചാബ് ബോളർമാരുടെ പ്രകടനം. അർഷദീപും, ചഹലും, മാർക്കോ യാൻസനും, ഹർപ്രീത് ബ്രാറും ചേർന്ന് ബംഗളൂരു ബാറ്റിങ് നിരയെ പിടിച്ചുകെട്ടി. ബംഗളൂരു ബാറ്റിംഗ് നിര അപ്പാടെ തകർന്നപ്പോള്‍ അവസാന ഓവറുകളില്‍ തകർത്തടിച്ച ടിം ഡേവിഡാണ് മാന്യമായ സ്‌കോർ സമ്മാനിച്ചത്. ഡേവിഡ് 26 പന്തില്‍ അർധ സെഞ്ച്വറി കുറിച്ചു. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് 23 റണ്‍സിനും മാര്‍ക്കോ യാന്‍സൻ 10 റണ്‍സിനും യുസ്‌വേന്ദ്ര ചാഹല്‍ 11 റണ്‍സിനും ഹര്‍പ്രീത് ബ്രാർ 25 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് തുടക്കത്തില്‍ ഒന്ന് പതറിയെങ്കിലും അവസാന ഓവറുകളില്‍ നെഹാല്‍ വധേര പഞ്ചാബിനെ വിജയ രഥത്തിലേറ്റി.