ഇസ്രയേലിൽ വിവിധയിടങ്ങളിൽ ഇറാൻ മിസൈലുകൾ പതിപ്പിച്ചതായാണ് വിവരം. നൂറോളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായാണ് ഇറാനിയൻ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ. നിരവധിപേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ഇറാൻ മിസൈൽ ആക്രമണം ആരംഭിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്.മിസൈലുകൾക്കൊപ്പം ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണവും ഇറാൻ നടത്തുന്നുണ്ട്. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രയേൽ ആവശ്യപ്പെട്ടു.അതേസമയം ഇറാനിയൻ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദർ അബ്ബാസില്‍ ഇസ്രയേല്‍ ആക്രമണമുണ്ടായി.ഇറാനിലെ എണ്ണപ്പാടവും ഇസ്രായേല്‍ ആക്രമിച്ചിരുന്നു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീല്‍ഡിലൊന്നാണിത്.ഇതിനിടെ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അല്‍ താനി ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ഫോണില്‍ സംസാരിച്ചു. ഇറാനെതിരായ ഇസ്രായേലി ആക്രമണങ്ങളില്‍ ദോഹ അപലപിക്കുന്നതായി അമീരി ദിവാൻ പ്രസ്താവനയിലൂടെ പറഞ്ഞു. ഇസ്രായേല്‍ ആക്രമണങ്ങള്‍ ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും നഗ്നമായ ലംഘനവമാണ്. അന്താരാഷ്ട്ര നിയമത്തിന്റെ നിയമങ്ങളുടെയും തത്വങ്ങളുടെയും ലംഘനമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും ഷെയ്ഖ് തമീം പ്രസ്താവനയിലൂടെ പറഞ്ഞു. രാജ്യത്ത് ശാശ്വതമായ സമാധാനം കൈവരിക്കുന്നതിനായി നയതന്ത്രപരമായ പരിഹാരത്തിനും ഖത്തർ അമീർ ആഹ്വാനം ചെയ്തു.