കണ്ണൂർ ഇരിട്ടിയിലെ പായം സ്വദേശി സ്നേഹയുടെ ആത്മഹത്യയിൽ ഭർത്താവ് ജിനീഷ് അറസ്റ്റിൽ. ഗാർഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ സ്നേഹയെ കണ്ടെത്തിയത്. ജിനീഷും വീട്ടുകാരും സ്നേഹയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു.തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിനും ഭർത്താവിന്റെ കുടുംബത്തിനുമാണെന്നാണ് സ്നേഹയുടെ രണ്ട് വരി ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നത്. അഞ്ച് വർഷം മുമ്പായിരുന്നു സ്നേഹയും ജിനീഷും തമ്മിലുള്ള വിവാഹം നടന്നത്. സ്നേഹയുടെ മേലുള്ള സംശയമായിരുന്നു ആദ്യ ഘട്ടത്തിൽ പ്രശ്നങ്ങളുടെ തുടക്കം. കുഞ്ഞ് പിറന്നതോടെ കുഞ്ഞിന്റെ നിറത്തിന്റെ പേരിലും സ്നേഹയെ ഉപദ്രവിച്ചെന്നാണ് പരാതി. തുടർന്ന് സ്ത്രീധനമായി നൽകിയ സ്വർണം കുറഞ്ഞുപോയി എന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും ആരോപണമുണ്ട്.പലതവണ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഒത്തുതീർപ്പാക്കപ്പെട്ടു. ഒടുവിൽ ഈ മാസം 15ന് ഉളിക്കൽ പൊലീസിലും സ്നേഹ പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജിനീഷ് ഫോണിൽ വിളിച്ച് സ്നേഹയെ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ലോറി ഡ്രൈവറാണ് ജിനീഷ്