പിഎം ശ്രീ പദ്ധതിയില്‍ കേരളവും. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനം പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് കേരള സര്‍ക്കാരിന് വേണ്ടി ഒപ്പുവെച്ചത്. ഇതോടെ പിഎം ശ്രീയില്‍ ഭാഗമാകുന്ന 34ാമത്തെ സര്‍ക്കാരായി കേരളം മാറിയിരിക്കുകയാണ്. തടഞ്ഞു വച്ച ഫണ്ട് ഉടന്‍ നല്‍കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. 1500 കോടി രൂപ ആദ്യ ഗഡുവായി ഉടന്‍ സംസ്ഥാനത്തിന് കൈമാറും.
പിഎം ശ്രീയില്‍ എതിര്‍പ്പ് ശക്തമായി തുടരാനായിരുന്നു സിപിഐ എക്‌സിക്യുട്ടീവിന്റെ തീരുമാനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിന് സെക്രട്ടേറിയേറ്റിന്റെയും എക്‌സിക്യൂട്ടീവിന്റെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചിരുന്നു.മന്ത്രിസഭയില്‍ ചര്‍ച്ച വന്നാല്‍ ശക്തമായി എതിര്‍ക്കാന്‍ ബിനോയ് വിശ്വം സിപിഐ മന്ത്രിമാരോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ വിഷയം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി ഗൗനിക്കാത്തതില്‍ സിപിഐക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു.
പാര്‍ട്ടി തീരുമാന പ്രകാരം റവന്യു മന്ത്രി കെ രാജന്‍ മന്ത്രിസഭയില്‍ വിഷയം എടുത്തിട്ടിട്ടും മുഖ്യമന്തി പിണറായി വിജയനോ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയോ ഒന്നും പറയാതിരുന്നത് അവഗണനയായി സിപിഐ കാണുകയാണ്. അതിനിടെയാണ് എതിര്‍പ്പുകളെല്ലാം മറികടന്ന് പിഎം ശ്രീ ധാരണാ പത്രത്തില്‍ സംസ്ഥാനം ഒപ്പുവെച്ചത്.
പിഎം ശ്രീയില്‍ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിയില്‍ സിപിഐക്ക് കടുത്ത അമർഷം.
ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും. എല്‍ഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് ഏകപക്ഷീയമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടത്. പ്രതിഷേധം കണക്കിലെടുക്കാതെ ധാരണാപത്രത്തില്‍ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് സിപിഐയുടെ പൊതുവികാരം. മുഖ്യമന്ത്രിയെ കണ്ട് എതിർപ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായി സിപിഐ ചർച്ച നടത്തും. അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെക്കാൻ ഇടയായ സാഹചര്യം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വിശദീകരിക്കും. എൻഇപി നടപ്പാക്കില്ലെന്ന് ആവർത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കം.വിദ്യാഭ്യാസവകുപ്പ് നടപടിയില്‍ പ്രതിഷേധിക്കാൻ എഐഎസ്‌എഫ് തീരുമാനിച്ചു.

