കേരളാ ബാങ്കിനെ തരംതാഴ്ത്തി ; 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാനാവില്ല.
കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി. നബാര്‍ഡിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്‍റെ നടപടി.
ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാനാവില്ല.
നല്‍കിയ വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വായ്പ നിയന്ത്രണത്തില്‍ വിവിധ ശാഖകള്‍ക്ക് കേരളാ ബാങ്ക് കത്തയച്ചു. മൂലധന പര്യാപ്തതയും നിഷ്ക്രിയ ആസ്തിയും വരുമാനവും ആസ്തി ബാധ്യതകളും എല്ലാം വിശദമായി പരിഗണിച്ചും മാര്‍ക്കിട്ടുമാണ് റാങ്കിംഗ് ശുപാര്‍ശകള്‍ തയാറാക്കുന്നത്.
ഭരണ സമിതിയില്‍ രാഷ്ട്രീയ നോമിനികള്‍ക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകള്‍ ഇല്ലാത്തതും ഏഴ് ശതമാനത്തില്‍ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതും കേരളാ ബാങ്കിന് തിരിച്ചടിയായി.
റിസര്‍വ് ബാങ്കിന്‍റെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ച് സി ക്ലാസ് പട്ടികയിലാണെന്നും പുതിയ സാഹചര്യത്തില്‍ വ്യക്തിഗത വായ്പകള്‍ 25 ലക്ഷത്തില്‍ കൂടരുതെന്നും കാണിച്ചാണ് കേരളാ ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചു.
പുതിയ വായ്പകള്‍ മാത്രമല്ല 25 ലക്ഷത്തിന് മുകളില്‍ ഇതിനകം അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരണമെന്നും കത്തില്‍ പറയുന്നു.