അങ്കമാലിയിൽ സഹകരണ മന്ത്രി വി.എൻ. വാസവന്റെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിൽ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.അങ്കമാലി അഡ്ലസ് കൺവെൻഷൻ സെന്ററിൽ നടന്ന അന്തർദേശീയ സഹകരണ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു മന്ത്രി.യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൈലറ്റ് വാഹനത്തിന് പിന്നിൽ നിന്ന് മന്ത്രിയുടെ വാഹനം തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.20 സെക്കന്റോളം മന്ത്രിയെ റോഡിൽ തടഞ്ഞിട്ടു. ഉടൻ പൊലീസ് പാഞ്ഞടുത്ത് പ്രവർത്തകരെ റോഡിൽ നിന്ന് നീക്കി മന്ത്രിക്ക് യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു.തുടർന്ന് പ്രവർത്തകർ പ്രതിഷേധത്തിനൊരുങ്ങിയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കളാണ് അറസ്റ്റിലായത്.അതേസമയം അപകടമുണ്ടായാൽ ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് പറയുന്നത് ശരിയല്ലന്ന് വാസവൻ പറഞ്ഞു.ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ എന്ന് അദ്ദേഹം ചോദിച്ചു.റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജി വക്കണോ. വിമാനാപകടം ഉണ്ടായാൽ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോയെന്നും മുമ്പ് മന്ത്രിയെ കണ്ട് ചോദ്യങ്ങളാരാഞ്ഞ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

